കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ കേസുകളും ഈ വര്‍ഷത്തെ ആക്ഷന്‍ പ്‌ളാനും തയാറാക്കാനാണ് എസ്.പിമാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നത്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ കൊലപാതകം കേരളത്തില്‍ കുറഞ്ഞെന്ന് യോഗത്തില്‍ വിലയിരുത്തി.
2024ല്‍ 335 കൊലപാതക കേസുകളുണ്ടായി. ഇതിലുള്‍പ്പെട്ട 553 പ്രതികളില്‍ 540 പേരും പിടിയിലായെന്നാണ് കണക്ക്. പക്ഷെ ഗുണ്ടാമാഫിയ ചില നഗരങ്ങളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഡി.ജി.പി ഗുണ്ടകളെ കാപ്പാ ചുമത്തണമെന്നും ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പുറത്താക്കാനുള്ള ശുപാര്‍ശ തരണമെന്നും എസ്.പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് അടുത്തിടെ കണ്ടുവരുന്ന പുതിയൊരു പ്രവണതയായി യോഗം വിലയിരുത്തിയത് വീട്ടുകാരും ബന്ധുക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലും കൂട്ട ആത്മഹത്യയിലുമൊക്കെ കലാശിക്കുന്നതാണ്.
അത് തടയാന്‍ അത്തരം പരാതികളില്‍ ശ്രദ്ധയോടെ ഇടപെടാനും തീരുമാനിച്ചു. ലഹരിസൈബര്‍ കേസുകളില്‍ കര്‍ശന നടപടിക്കും നിര്‍ദേശമുണ്ട്.