തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കാതെ നടത്തിയ നിർണാണ പ്രവർത്തനങ്ങൾ ഇനി പൊളിക്കേണ്ടി വരില്ല. ചട്ടങ്ങളിൽ മാറ്റം വരുത്തിയ ഉത്തരവെത്തി. വിജ്ഞാപനംചെയ്ത റോഡുകളിൽനിന്ന് മൂന്നുമീറ്റർ ദൂരപരിധിയില്ലാത്ത കെട്ടിടങ്ങളും ക്രമവത്കരിക്കാം എന്ന് ഉത്തരവിൽ പറയുന്നു. റോഡിൽനിന്ന് നിശ്ചിത അകലം പാലിക്കാതെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയായിരിക്കും ഫീസ് കണക്കാക്കുക.
2019 നവംബർ ഏഴിനുമുമ്പ് നിർമിച്ചതോ കൂട്ടിച്ചേർത്തതോ പുനർനിർമിച്ചതോ പൂർത്തീകരിച്ചതോ ആയ കെട്ടിടങ്ങളാണ് കോമ്പൗണ്ടിങ് ഫീസ് ഈടാക്കി ക്രമീകരിക്കുക.1000 രൂപമുതൽ പതിനായിരത്തിന് മുകളിൽവരെ ഫീസ് വരുമെന്നാണ് കണക്കാക്കുന്നത്.
മുൻവർഷങ്ങളിൽ 60 ചതുരശ്രമീറ്റർ വരെയുള്ള വീടുകളെയായിരുന്നു അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 ചതുരശ്രമീറ്റർ വരെയാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗം മാത്രമാണ് അനധികൃതമെങ്കിലും കെട്ടിടത്തിന്റെ ആകെ വിസ്തീർണം കണക്കാക്കി പിഴ നൽകണം.
സർക്കാർക്കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും അനധികൃതനിർമാണങ്ങൾക്ക് കോമ്പൗണ്ടിങ് ഫീസ് ഇല്ല. എയ്ഡഡ് സ്കൂളുകൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ലൈബ്രറികൾക്കും സാധാരണ കോമ്പൗണ്ടിങ് ഫീസിന്റെ 25 ശതമാനം നൽകണം. പെയിൻ ആൻഡ് പാലിയേറ്റീവ് അംഗീകൃത ക്ലിനിക്കുകൾ, ഭിന്നശേഷിസ്ഥാപനങ്ങൾ, ബഡ്‌സ് സ്കൂളുകൾ-പുനരധിവാസ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ, ക്രഷുകൾ, ഡേകെയർസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തദ്ദേശസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകൾ എന്നിവയ്ക്ക് 50 ശതമാനം നൽകണം.
നഗരസഭകളുടെ വിജ്ഞാപനം ഉടൻ പുറത്തിറക്കും. അതിനുശേഷമേ എന്നുമുതൽ നടപ്പാക്കൂവെന്ന് തീരുമാനിക്കൂ. ജില്ലാതല ക്രമവത്കരണകമ്മിറ്റിയുടെ തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ സംസ്ഥാനസമിതിക്കും സർക്കാരിനും അപ്പീൽ നൽകാം.
അംഗീകൃത വികസനപദ്ധതികൾക്ക് വിരുദ്ധമായത്, സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമം ലംഘിക്കുന്നതുമായ കെട്ടിടങ്ങൾക്ക് ഇളവില്ല.