കുട്ടിയും കിഴിച്ചും നോക്കുമ്പോൾ ഇടതു – വലതു മുന്നണികൾക്ക് എറ്റവും നെഞ്ചിടിപ്പുള്ള മണ്ഡലം കണ്ണൂർ തന്നെ. കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാരൻ കൂടിയായ സുധാകരനെതിരേ മത്സരിക്കുന്നത് സി.പി.എമ്മിന് ഏറ്റവും കൂടുതൽ സംഘടനാ സംവിധാനമുള്ള ജില്ലയുടെ സെക്രട്ടറി എം.വി. ജയരാജനാണ്. കണ്ണൂരിൽ സി.പി.എമ്മിനെ നേർക്കുനേർ നിന്ന് നേരിട്ട നേതാവായ സുധാകരൻ മുന്നിൽ ജില്ലാ സെക്രട്ടറിക്ക് അടിപതറിയാൽ സി.പി.എമ്മിന് അതു പ്രഹരമാകും.
നിയമ സഭാ തിരഞ്ഞെടുപ്പുകളില്‍ സംശയത്തിനിടയ നല്‍കാത്ത വിധം ചുവക്കുന്ന കണ്ണൂര്‍ പക്ഷേ ലോക്‌സഭയില്‍ ആദ്യവട്ടം എകെജിയോട് കാണിച്ച മമത പിന്നീട് സിപിഎമ്മിനോട് കാണിച്ചിട്ടില്ല. കണക്കെടുത്താല്‍ കണ്ണൂരിന്റെ ലോക്‌സഭാ ചരിത്രത്തില്‍ മുമ്പന്‍ കോണ്‍ഗ്രസ് തന്നെയാണ്. അവിടെയൊരു അഞ്ച് വട്ടം ജയിച്ചു കയറിയ കോണ്‍ഗ്രസുകാരന്‍ മുല്ലപ്പള്ളി രാമചന്ദ്രനുണ്ട്. ആ മുല്ലപ്പള്ളിയെ അട്ടിമറിച്ചൊരു അത്ഭുതക്കുട്ടിയെന്ന വിളിപ്പേരുകാരനുണ്ട്. സിപിഎമ്മിന് വേണ്ടി രണ്ട് തവണ കണ്ണൂര്‍ മുല്ലപ്പള്ളിയില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത് വിജയിപ്പിച്ച ശേഷം ഒരു നാള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എ പി അബ്ദുള്ളക്കൂട്ടി. പിന്നീട് കോണ്‍ഗ്രസ് വിട്ടു ബിജെപി പാളയത്തിലെത്തി നില്‍ക്കുന്നു.
എന്നാലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയപ്രതീക്ഷയിലാണ് ഇത്തവണ സുധാകരന്‍ കണ്ണൂരിലെത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവും ഭരണമികവും ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനലൊരു തരിയായി ചുരുങ്ങിയതിന്റെ ക്ഷീണമകറ്റാനാണ് സിപിഎമ്മിന്റെ ശ്രമം.
എന്നാല്‍ സുധാകരന് ഇത്തവണ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് സിപിഎം സ്ഥാനാര്‍ത്ഥിയല്ല, മറിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ്. കണ്ണൂരില്‍ ബിജെപി അപ്രസക്തമാണെങ്കിലും കഴിഞ്ഞ രണ്ട് തവണത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ബിജെപിക്കായിട്ടുണ്ട്. 2014ല്‍ 51636 വോട്ടും 2019ല്‍ 68508 വോട്ടുമാണ് എന്‍ഡിഎ നേടിയത്. ഇത്തവണ ഇതിലും വോട്ട് നേടാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ധര്‍മടം നിയോജക മണ്ഡലത്തില്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് മത്സരിപ്പിച്ച സി രഘുനാഥാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങുന്നത്. കെ സുധാകരന്റെ അടുത്ത അനുയായിയായ സി രഘുനാഥ് അഞ്ച് പതിറ്റാണ്ടത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് ബിജെപിയിലെത്തിയത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണ കോണ്‍ഗ്രസില്‍നിന്ന് പുറത്തായ മമ്പറം ദിവാകരനും മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ധർമടത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 2011ലും 2016ലും സിപിഎമ്മിനെതിരെ മത്സരിച്ചത് മമ്പറം ദിവാകരനാണ്. കൂടാതെ ദിവാകരനും രഘുനാഥും പിണറായി വിജയനെതിരെ മത്സരിച്ചവരുമാണ്.
കെ. സുധാകരൻ വെറുമൊരു കോൺഗ്രസ് സ്ഥാനാർഥിയല്ല സി.പി.എമ്മിന്. മുഖ്യമന്ത്രി മുതൽ സാധാരണ പാർട്ടിയംഗംവരെ ഒരുപോലെ മുഖ്യശത്രുവായി പ്രതിഷ്ഠിച്ചയാൾ. യു.ഡി.എഫിലെ കരുത്തനെ നേരിടാൻ യോഗ്യനെന്ന നിലക്കാണ് ജില്ല സെക്രട്ടറിയെത്തന്നെ സി.പി.എം ഗോദയിലിറക്കിയത്. ജില്ല സെക്രട്ടറിയായതിനാൽ ജയം പാർട്ടിക്ക് അഭിമാനപ്രശ്നം. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുപോയി. സുധാകരനുനേരെയാണ് അസ്ത്രമഴിച്ചുവിട്ടത്. മുഖ്യമന്ത്രിയുടെ കുടുംബമാണ് സുധാകരനും ലക്ഷ്യമിടുന്നത്. ബദ്ധവൈരികളായ പിണറായി വിജയനും സുധാകരനും വോട്ട് ചെയ്യേണ്ട മണ്ഡലം കൂടിയാണിത്. വികസന തകർച്ചയാണ് സി.പി.എം ഉന്നയിക്കുന്നത്. എന്നാൽ, മോദി ഭരണത്തിൽ മനഃപൂർവം തഴയുകയാണെന്ന് കോൺഗ്രസും. മലയോര മേഖലയായ പേരാവൂർ, ഇരിക്കൂർ മേഖലകളിൽ വന്യമൃഗശല്യവും കാർഷിക മേഖലയുടെ തളർച്ചയും കർഷക പ്രശ്നവുമാണ് മുഖ്യ ചർച്ചയാവുക.