ഇടുക്കി: ഒരു താലൂക്ക് ആശുപത്രിയുടെ സൗകര്യം പോലുമില്ലാതെയാണ് ഇടുക്കി മെഡിക്കല്‍ കോളേജ് പ്രവർത്തിക്കുന്നത്. Idukki Medical College which does not even have the facility of Taluk Hospital
പ്രതിദിനം ആയിരത്തിലധികം രോഗികള്‍ ചികിത്സക്കായെത്തുന്ന ആശുപത്രിയില്‍ കാർഡിയോളജിയടക്കം പല സപെഷ്യാലിറ്റി വിഭാഗങ്ങളിലും ഡോക്ടര്‍മാര്‍ ആരുമില്ല.
ചികില്‍സ തേടിയെത്തുന്നവരെ 100 കിലോമീറ്റര്‍ അകലെയുള്ള കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പറഞ്ഞയക്കലാണ് ഡോക്ടര്‍മാരുടെ ഇപ്പോഴത്തെ പ്രധാന ജോലി.
ഇടുക്കി ജില്ലാ ആശുപത്രിയെ 2014ലാണ് മെഡിക്കല്‍ കോളേജായി ഉയര്‍ത്തുന്നത്. 5 വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വിഭാഗങ്ങളിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം. സ്വകാര്യ ആശുപത്രികളേക്കാള്‍ മികച്ച ആധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങള്‍ ഇതൊക്കെയായിരുന്നു സർക്കാർ വാഗ്ദാനം. വര്‍ഷം നിരവധി കഴിഞ്ഞു.
സി.സി ടി.വി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ഫയലിൽ ഉറങ്ങുകയാണ്.
മെഡിക്കൽ കോളജിൽ ആവശ്യമായ സുരക്ഷ ജീവനക്കാരുമില്ല. സുരക്ഷാ ജീവനക്കാരും പരിശോധനയുമില്ലാത്തതിനാൽ ആർക്കും എപ്പോൾ വേണമെങ്കിലും ആശുപത്രിയിലെവിടെയും സഞ്ചരിക്കാമെന്നതാണ് സ്ഥിതി.
അതുകൊണ്ടു തന്നെ ഭയന്നാണ് വനിതകളടക്കമുള്ള ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നത്. സുരക്ഷയ്ക്കായി 31 ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കഴിഞ്ഞ വർഷം കത്ത് നൽകിയിരുന്നു.
ഇതേത്തുടർന്ന് കെൽട്രോണിലെ സാങ്കേതിക വിദഗ്ദ്ധരെത്തി പരിശോധന നടത്തി. 26 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഒ.പി/ ഐ.പി വിഭാഗങ്ങൾ, അത്യാഹിത വിഭാഗം പ്രിൻസിപ്പലിന്റെ ഓഫീസ്, ആശുപത്രി കെട്ടിടങ്ങളിൽ ആളുകളെത്തുന്ന സ്ഥലം എന്നിങ്ങനെയുള്ളിടത്താണ് ക്യാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.
ദേശീയ മെഡിക്കൽ കമ്മിഷന്റെ കൂടി അനുമതിയോടെയാണ് ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർണ്ണയിച്ചത്. ക്യാമറകളെ സെർവറുമായി ബന്ധിപ്പിക്കാനാവശ്യമായ കേബിളുകളും സ്ഥാപിച്ചു.