തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണവിധേയനായ സഹപ്രവർത്തകനെ കണ്ടെത്താൻ കഴിയാതെ പോലീസ്. മരണം നടന്ന് 55 ദിവസം പിന്നിട്ടിട്ടും പ്രതിയെ തപ്പി നടക്കുകയാണ് അന്വേഷണ സംഘം.
കഴിഞ്ഞ മാർച്ച് 24-നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ട റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. ഇവർ ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടന്ന് വരികയും തീവണ്ടിക്ക് മുന്നിൽ ചാടുകയുമായിരുന്നു.
ആദ്യ ദിവസങ്ങളിൽ ഇതൊരു ആത്മഹത്യ കേസായി എഴുതിതള്ളാനായിരുന്നു പേട്ട പോലീസ് ശ്രമിച്ചത്. പോലീസിന്റെ ഈ വീഴ്ചയാണ് ആരോപണ വിധേയനായ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷിനെ രക്ഷപ്പെടാൻ സഹായിച്ചത്.
പെൺകുട്ടിയുടെ മരണത്തിൽ കുടുംബം സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് സുകാന്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. കടുത്ത സാമ്പത്തിക, ലൈംഗികചൂഷണത്തിന് പെൺകുട്ടി വിധേയ ആയിരുന്നു.
ഇതിന്റെ തെളിവുകൾ കുടുംബം കൈമാറിയതോടെയാണ് പോലീസ് അന്വേഷണം പോലും തുടങ്ങിയത്. ഇതിനിടെ പ്രതി കുടുംബത്തെ കൂട്ടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. പ്രതിയെ പിടികൂടാത്തതിലെ പരാതി മുഖ്യമന്ത്രിക്ക് മുന്നിൽ തന്നെ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ പരിശോധിക്കാം എന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്. തെളിവുകളെല്ലാം ശേഖരിച്ച് നൽകിയതു പോലെ പ്രതിയെക്കൂടി പിടികൂടി നൽകണമെന്നാണോ ചോദ്യമാണ് കുടുംബം ഇപ്പോൾ ഉന്നയിക്കുന്നത്. ഇതിന് മറപടിയില്ലാതെ നിൽക്കുകയാണ് പോലീസ്.