തിരുവനന്തപുരം: വീട്ടിൽ പ്രസവം നടത്തുന്നതിനിടെ യുവതിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ അക്യുപങ്ചര്‍ ചികിത്സകനു നേരെ ആക്രോശിച്ച് യുവതിയുടെ ഭർത്താവ് നയാസ്. അക്യുപങ്ചര്‍ ചികിത്സകൻ ശിഹാബുദ്ദീനെ തെളിവെടുപ്പിനായി നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ‘നിന്നെ ഞാൻ കൊല്ലും’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ശിഹാബുദ്ദീനു നേരെ നയാസിന്റെ ആക്രമണ ശ്രമം. പൊലീസ് ഇടപെട്ട് നയാസിനെ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു.
റിമാൻഡിലായിരുന്ന നയാസിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കസ്റ്റഡിയിൽ ലഭിച്ചതിനെ തുടർന്നാണ് ഇന്ന് നേമം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അതേസമയം, പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് ശിഹാബുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. അക്യുപങ്ചർ ചികിത്സകനായ ശിഹാബുദ്ദീൻ പറഞ്ഞിട്ടാണ് ഭാര്യ ഷമീറ ബീവിയെ ആശുപത്രിയിലേക്കു മാറ്റാതിരുന്നതെന്നു നയാസ് മൊഴി നൽകിയിരുന്നു. ഷമീറയ്ക്കു മറ്റു ചികിത്സകൾ നൽകാനുള്ള ശിഹാബുദ്ദീന്റെ ശ്രമം താൻ തടഞ്ഞതായും നയാസ് പൊലീസിനോടു പറഞ്ഞു.
ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ സുഖപ്രസവത്തിനു ശ്രമിച്ച പാലക്കാട് സ്വദേശിയായ വീട്ടമ്മ ഷമീറ ബീവി(36) കഴിഞ്ഞ ദിവസമാണ് അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചത്. പ്രസവത്തിനിടെ നവജാത ശിശുവും മരിച്ചിരുന്നു. ഇതിനു പിന്നാലെ, ഷമീറയ്ക്ക് ആധുനിക ചികിത്സ ലഭ്യമാക്കാതിരുന്ന ഭർത്താവ് പൂന്തുറ സ്വദേശി നയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷമീറയ്ക്ക് അക്യുപങ്ചര്‍ർ ചികിത്സയാണ് നൽകിയതെന്ന ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ, ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബുദ്ദീനെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
Read Also: വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു