കൽപറ്റ: വയനാട് കൽപ്പറ്റ ഫാത്തിമ ആശുപത്രിയിൽ ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. അട്ടപ്പാടി സ്വദേശി തങ്കച്ചൻ (51) ആണ് മരിച്ചത്. ആശുപത്രിയിലെ മെയിന്റനൻസ് വിഭാഗത്തിൽ സൂപ്പർവൈസറായിരുന്ന ഇദ്ദേഹം. ഇന്ന് രാവിലെയാണ് ലോൺഡ്രി മുറിയുടെ മേൽക്കൂരയിൽ തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി.
തങ്കച്ചന് ആശുപത്രി അധികൃതർ ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നുവെന്നും ജോലിഭാരവും കൂടുതലായിരുന്നുവെന്നും ഷാജി ആരോപിച്ചു. ഇതേ തുടർന്ന് തങ്കച്ചൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും ഷാജി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു.
ഫാത്തിമ ആശുപത്രിയിൽ മെയിന്റനൻസ് വിഭാഗത്തിൽ 15 വർഷമായി പ്രവർത്തിച്ച് വരികയായിരുന്നു തങ്കച്ചൻ. രാവിലെ ആശുപത്രിയിൽ എത്തിയ തങ്കച്ചൻ ലോൺഡ്രി മുറിയുടെ താക്കോൽ വാങ്ങിയിരുന്നു. മരിക്കുന്നതിന് മുമ്പ് തങ്കച്ചൻ തനിക്ക് ആത്മഹത്യ കുറിപ്പ് അയച്ചിരുന്നുവെന്ന് ബന്ധു ഷാജി പറഞ്ഞു. എന്നാൽ താൻ വീട്ടിലില്ലായിരുന്നതിനാൽ സന്ദേശം വായിക്കാൻ വൈകിയെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു.