ഇന്ന് കർക്കിടക വാവുബലി
തിരുവനന്തപുരം: പിതൃ സ്മരണയിൽ ഹൈന്ദവ വിശ്വാസികൾ ഇന്ന് കർക്കിടകവാവ് ബലി ആചരിക്കുന്നു. കർക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കർക്കിടകവാവ് അഥവാ പിതൃദിനം എന്ന പേരിൽ ബലിതർപ്പണം നടത്തുന്നത്.
ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നും കണക്കാക്കുന്നു. പിതൃക്കൾക്ക് ബലിയിടുന്നതിലൂടെ ദീർഘായുസ്, സന്താനഗുണം, ധനം, വിദ്യാധനം, സ്വർഗം, മോക്ഷം എന്നിവ ഗുണഫലമാണെന്നും വിശ്വാസമുണ്ട്.
കർക്കിടക വാവിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ബലി തർപ്പണ ചടങ്ങുകൾക്ക് തുടക്കമായി.
തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.
ക്ഷേത്രങ്ങളിലും വിവിധ സ്‌നാനഘട്ടങ്ങളിലും ബലിയര്‍പ്പിക്കാനായി ആയിരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
വര്‍ക്കലയിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ
ദക്ഷിണകാശി എന്നറിയപ്പെടുന്ന വര്‍ക്കല പാപനാശത്ത് കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങൾ എത്തിത്തുടങ്ങി.
വാവിനോടനുബന്ധിച്ച് ജനാര്‍ദനസ്വാമി ക്ഷേത്രം പുലര്‍ച്ചെ മൂന്നിന് തുറന്നു. തുടര്‍ന്ന് പിതൃമോക്ഷക്രിയയായ തിലഹോമം ആരംഭിച്ചു. ബലിപൂജകള്‍ നടത്തുന്നതിന് നൂറിലേറെ പുരോഹിതര്‍ക്ക് ലൈസന്‍സ് കാര്‍ഡ് നല്‍കിയിരുന്നു.
ബലികര്‍മികള്‍ക്ക് കടല്‍ത്തീരത്ത് നറുക്കെടുപ്പിലൂടെ ഇരിപ്പിടം നല്‍കി. തീരത്ത് ആയിരത്തോളം പേര്‍ക്ക് ഒരേസമയം ബലിയിടാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.
നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ കുമരിചന്ത ഭാഗത്തേയ്ക്കുള്ള ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ വാഹന പാര്‍ക്കിങ് അനുവദിക്കില്ല.
വിഴിഞ്ഞം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഇന്ന് രാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബാലരാമപുരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകണം. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേയ്ക്ക് പോകുവാന്‍ പാടില്ല.
ചാക്ക ഭാഗത്തു നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പോകുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ് എന്നും അറിയിപ്പിൽ പറയുന്നു.
കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍പിഎസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴമുട്ടം-ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
അതേസമയം ബിഎന്‍വി സ്‌കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് മാത്രം വാഹന ഗതാഗതം അനുദിച്ചിട്ടുണ്ട്.
Summary: Hindu devotees across Kerala observe Karkidaka Vavu Bali today, offering ‘bali tharpanam’ in remembrance of their ancestors.