കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് ഈ വർഷത്തെ ഏറ്റവും കൂടിയ മഴ. സംസ്ഥാനത്ത് ഇന്ന് പെയ്തത് ശരാശരി 69.6 മില്ലിമീറ്റർ മഴയാണ്. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർകോട് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി. (Highest heavy rainfall reported today in several districts in Kerala)
കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് (199 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. മധ്യകേരള തീരം മുതൽ മഹാരാഷ്ട്ര തീരംവരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ സംസ്ഥാനത്തു പലയിടങ്ങളിലും കനത്ത മഴ തുടരുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
കേരള തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി വീശുന്നുണ്ട്. ഇതിന്റെ ഫലമായി അടുത്ത 3 ദിവസം വരെ അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് (ജൂൺ 26.06.2024) ഓറഞ്ച് അലേർട്ടും നാളെ (27.06.2024) കണ്ണൂർ, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് എന്നി ഡാമുകളിൽ നിന്നും മുൻകരുതലിന്റെ ഭാഗമായി നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ട്. മറ്റു ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിച്ചു വരികയാണ്. സംസ്ഥാന – ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളും താലൂക്കുതല കണ്ട്രോൾ റൂമുകളും 24 മണിക്കൂറും പ്രവർത്തിച്ചുവരുന്നുണ്ട്.
കൂടാതെ ആരക്കോണം നാലാം ബറ്റാലിയന്റെ നേതൃത്വത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ (NDRF) 9 ടീം നെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശ്ശൂർ, വയനാട് ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്.
Read More: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തോൽവിക്ക് കാരണമായി; 900 കോടി രൂപ അനുവദിച്ചു; പെന്‍ഷന്‍ വിതരണം നാളെ മുതൽ
Read More: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വരും ദിവസങ്ങളിൽ വിവിധ ട്രെയിൻ സർവീസുകളിൽ മാറ്റം; വിശദവിവരങ്ങൾ അറിയാം