കൊച്ചി: ഭക്തിമാത്രം, ഭർത്താവിന് ലൈംഗിക കാര്യങ്ങളിൽ ലേശം പോലും താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കണമെന്ന ഭാര്യയുടെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു.
ഭാര്യയെ കൂടി ഭക്തി മാർഗത്തിലേക്ക് നയിക്കാനുള്ള ഭർത്താവിന്റെ നിർബന്ധങ്ങൾ വഴങ്ങാത്തതിന്റെ പേരിലാണ് വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിച്ചത്. വിവാഹ മോചനം അനുവദിച്ച കോടതിവിധിക്കെതിരെ ഭർത്താവ് ഹൈക്കോടതിയെ സമീപിക്കയായിരുന്നു.
ഏതെങ്കിലുമൊരു പങ്കാളി മറ്റൊരാളുടെ മേൽ ആധിപത്യം സ്ഥാപിക്കലല്ല ദാമ്പത്യ ബന്ധം. ഭർത്താവിന്റെ ആത്മീയ ജീവിതം ഭാര്യയ്ക്കു മേൽ അടിച്ചേൽപിക്കുന്നത് ഒരു തരം ക്രൂരതയാണ്.
കുടുംബ ജീവിതവും ലൈംഗിക കാര്യങ്ങളിലുള്ള വിരക്തിയും ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോടലും പരാജയമാണെന്ന് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, സ്‌നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദമ്പതികളിൽ ഒരാളുടെ വിശ്വാസവും ആത്മിയ കാഴ്ചപ്പാടുകളും പങ്കാളിയുടെ മേൽ അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ആയുർവേദ ഡോക്ടറും ഉന്നത വിദ്യാഭ്യാസവുമുള്ള യുവതിയുടെ വാക്കുകളെ അവിശ്വസിക്കേണ്ടതായി തോന്നുന്നില്ലെന്നും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ട വ്യക്തിയാണ് ഇവർ. പങ്കാളിയോടുള്ള കടുത്ത ക്രൂരതയായി കണക്കാനാവുന്ന തെറ്റാണ് ഭർത്താവിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും കോടതി പറഞ്ഞു.
അതുകൊണ്ട് തന്നെ വിവാഹമോചനം ആവശ്യപ്പെട്ടതിലും കുടുംബകോടതി അത് അനുവദിച്ചതിലും തെറ്റ് പറയാനാവില്ലെന്നും അവഗണനയും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള താൽപര്യക്കുറവും മാനസിക പിരിമുറുക്കത്തിന് ഇടയാക്കിയിട്ടുണ്ടെന്നും ഇത് കടുത്ത ക്രൂരതയാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
2016ൽ വിവാഹിതരായ ഇവരുടെ ദാമ്പത്യ ജീവിതം ഒരിക്കൽപ്പോലും സുഖകരമായ അവസ്ഥയിലായിരുന്നില്ല. ഭർത്താവിന്റെ കടുത്ത ഭക്തിയും ആത്മീയ കാഴ്ചപ്പാടുകളും നിമിത്തം അദ്ദേഹത്തിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതിലോ താൽ്പര്യമുണ്ടായിരുന്നില്ല.
ജോലി കഴിഞ്ഞു വന്നാലുടൻ അമ്പലങ്ങളും ആശ്രമങ്ങളും സന്ദർശിക്കുകയാണ് ഭർത്താവിന്റെ പതിവ്. ഉന്നത ബിരുദം നേടാനുള്ള തന്റെ ആഗ്രഹത്തിന് തടയിടുകയും കോഴ്‌സിന് ചേരുന്നതിൽ നിന്ന് വിലക്കുകയും ചെയ്തെന്നും പരാതിക്കാരി ചൂണ്ടിക്കാണിച്ചിരുന്നു.
പിജി കോഴ്‌സ് പൂർത്തിയായിട്ടു മതി കുട്ടികൾ എന്നത് ഭാര്യയുടെ നിലപാടായിരുന്നുവെന്ന് ഭർത്താവ് വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. പരസ്പര വിശ്വാസവും സ്‌നേഹവും നഷ്ടപ്പെട്ട സാഹചര്യത്തിൽ വിവാഹബന്ധം തുടരുന്നതിൽ അർത്ഥമില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.