പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതരുടെ പ്രവേശനം; ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി
കൊച്ചി∙ അടൂർ കടമ്പനാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ക്രിസ്ത്യൻ പുരോഹിതർ പ്രവേശിച്ച സംഭവത്തിൽ ആചാര ലംഘനമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
തന്ത്രിയുടെ അനുമതിയോടെയാണ് പുരോഹിതർ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്നും, അവർ അതിഥികളായാണ് എത്തിയതെന്നും ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്കാരത്തിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
1965 ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്ന വ്യവസ്ഥയില്ലെന്നും കോടതി പറഞ്ഞു. എന്നാൽ അതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ചട്ടം 3(എ) യിലാണ് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുള്ളത്.
നിയമത്തിനും ചട്ടത്തിനും തമ്മിൽ വൈരുദ്ധ്യമുണ്ടെങ്കിൽ നിയമം തന്നെയാണ് പ്രാബല്യത്തിൽ വരുന്നതെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ടോയെന്ന് സർക്കാർ പരിശോധിക്കാമെന്നും, തന്ത്രിമാരുമായും ദേവസ്വം ബോർഡുമായും മതപണ്ഡിതരുമായും ചർച്ച ചെയ്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും കോടതി നിർദേശിച്ചു.
2023 സെപ്റ്റംബർ 7ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിൽ എത്തിയത്.
ചടങ്ങിന് ശേഷം ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആഗ്രഹം അറിയിക്കുകയും, തുടർന്ന് ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങി അദ്ദേഹത്തെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. ക്ഷേത്രത്തിനുള്ളിൽ അദ്ദേഹം പ്രാർഥന നടത്തുകയും ചെയ്തു.
ഈ സംഭവമാണ് സനിൽ നാരായണൻ നമ്പൂതിരി ഹർജിയിലൂടെ ചോദ്യം ചെയ്തത്. എന്നാൽ പുരോഹിതർ ക്ഷണിക്കപ്പെട്ട അതിഥികളായാണ് എത്തിയതെന്നും, തന്ത്രിയുടെ അനുമതിയോടെയുള്ള ഇത്തരം പ്രവേശനം ക്ഷേത്രാവകാശത്തിൽ നിന്ന് വ്യത്യസ്തമാണെന്നും കോടതി വ്യക്തമാക്കി.
അത്തരം പ്രവേശനം നിയമമോ ചട്ടമോ ക്ഷേത്രാചാരങ്ങളോ ലംഘിക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്തുകയും ചെയ്യുന്നതിനായിരിക്കണം നിയമങ്ങളുടെ പ്രയോഗമെന്നും, സമൂഹത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് നിയമങ്ങളും ചട്ടങ്ങളും മാറിക്കൊണ്ടിരിക്കും എന്നും കോടതി അഭിപ്രായപ്പെട്ടു.
English Summary
The Kerala High Court ruled that there was no ritual violation in the entry of Christian priests into the Kadambanad Parthasarathy Temple in Adoor. The court stated that the Orthodox Church bishop Dr. Zacharias Mar Aprem entered the temple as an invited guest with the permission of the temple’s Tantri. Such entry does not violate temple customs, laws, or rules. The court also observed that laws should promote social harmony, mutual respect, and coexistence among communities.
high-court-rules-no-ritual-violation-christian-priests-entry-kadambanad-temple
Kerala High Court, Kadambanad Parthasarathy Temple, Christian priests entry, temple customs, religious harmony, Adoor news, court verdict









