ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
വരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ലെന്നും തന്റെ ഇടപാടുകളെല്ലാം ബാങ്കിലൂടെയാണ് നടന്നിരിക്കുന്നതെന്നും സുപ്രിം കോടതിയിൽ നൽകിയ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.
പബ്ലിക് സര്‍വെന്റ് എന്ന സംരക്ഷണം നല്‍കാതെയാണ് തനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സിബിഐ അന്വേഷണത്തിനുള്ള കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെടുന്നു.
ഹര്‍ജിയില്‍ തീരുമാനം എടുക്കും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ 3 കോടി വിലയുള്ള അപ്പാര്‍ട്ട്‌മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്‌മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കം കെ എം എബ്രഹാമിൻ്റേതെന്ന് കണ്ടെത്തിയ ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം.
പരാതി തുടക്കത്തിൽ അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. അന്ന് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉദ്യോഗസ്ഥര്‍ കെ എം എബ്രഹാമിന്റെ വീട്ടില്‍ കയറി പരിശോധന നടത്തിയത് വലിയ വിവാദമായിരുന്നു. പെന്‍ ഡൗണ്‍ സമരം നടത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം അറിയിച്ചത്.