കൊച്ചി: സ്കൂളുകളിൽ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയിൽ ചെറുചൂരൽ കരുതട്ടെയെന്ന് കേരള ഹൈക്കോടതി.
ആരെങ്കിലും പരാതി നൽകിയാലുടൻ അധ്യാപകർക്കെതിരെ പൊലീസ് വെറുതേ കേസെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കേസിനെ ഭയന്നാകരുത് അധ്യാപകർ തങ്ങളുടെ ചുമതലകൾ നിർവഹിക്കേണ്ടത്. വിഴിഞ്ഞം പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു.
ആറാംക്ലാസുകാരനെ ചൂരൽകൊണ്ട് അടിച്ചെന്ന പരാതിയിലാണ് അധ്യാപകനെതിരെ വിഴിഞ്ഞം പൊലീസ് കേസ് എടുതത്. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്.
കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നൽകിയാൽ, ക്രിമിനൽ കേസ് വരുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലിചെയ്യേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ചൂരൽ പ്രയോഗിക്കാതെ അധ്യാപകർ വെറുതേ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റമുണ്ടാക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് പുറത്തു വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
അധ്യാപകരാണ് കുട്ടികളെ സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കുന്നത്. ഗുരുനാഥൻമാർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ചുനോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം.
അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികൾക്ക് ഉണ്ടാക്കാം എന്നല്ലെന്നും ഹൈക്കോടതി പറഞ്ഞു.
അധ്യാപകർക്കെതിരായ കേസ് രജിസ്റ്റർചെയ്യുന്നതിനുമുൻപ് പൊലീസ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ മാത്രം അധ്യാപകർക്ക് നോട്ടീസ് നൽകാം. പ്രാഥമികാന്വേഷണഘട്ടത്തിൽ അറസ്റ്റുചെയ്യരുത്. ഇക്കാര്യം നിർദേശിച്ച് പൊലീസ് മേധാവി ഒരുമാസത്തിനുള്ളിൽ സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.