കനത്ത മഴയിൽ വ്യാപക നാശം
തൃശൂർ: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശം. തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി ബന്ധം തകരാറിലാകുകയും ചെയ്തു.
പുന്നയൂർക്കുളത്ത് ട്രാൻസ്‌ഫോർമറിന് മുകളിലേക്ക് മരം വീണ് വൈദ്യുതി മുടങ്ങി. പരൂർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിന് സമീപത്തുള്ള മരങ്ങളാണ് ട്രാൻസ്‌ഫോർമറിനു മുകളിലേക്ക് വീണത്.
ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് ആറോളം പോസ്റ്റുകളും ട്രാൻസ്‌ഫോർമറും തകർന്നു. സമീപ പ്രദേശങ്ങളിൽ നിരവധി വീടുകൾ ഉണ്ടെങ്കിലും മരം എതിർവശത്തേക്ക് വീണതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കരടി “നെയ്യെ”ടുത്തു! അമ്പലത്തിൽ ആക്രമണം!
സംഭവത്തെ തുടർന്ന് മേഖലയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ വെട്ടി മാറ്റിയത്. നിലവിൽ ക്രെയിൻ ഉൾപ്പെടെയുള്ളവ എത്തിച്ചാണ് ട്രാൻസ്‌ഫോർമർ പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നത്.
മേഖലയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ മൂന്ന് ദിവസമെടുക്കുമെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
കനത്ത മഴയിൽ കുന്നംകുളം കടവല്ലൂരിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു. വട്ടമാവ് കുണ്ടിൽ പരേതനായ ചന്ദ്രന്റെ വീടിന്റെ പുറകുവശമാണ് ഇടിഞ്ഞു വീണത്. അപകട സമയത്ത് ചന്ദ്രന്റെ ഭാര്യയും മകനും വീട്ടിൽ ഉണ്ടായിരുന്നു.
കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണു പശു ചത്തു. വാക മണിക്കത്ത് വിശ്വനാഥന്റെ വീട്ടിലെ പശുവാണ് ചത്തത്. തുടർച്ചയായുള്ള മഴയെ തുടർന്ന് തീരദേശത്തെ നിരവധി വീടുകൾ വെള്ളത്തിലായി.
എടത്തിരുത്തി, കയ്പമംഗലം, പെരിഞ്ഞനം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. പെരിഞ്ഞനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. സമീപ പ്രദേശങ്ങളിലെ തോടുകളിൽ ജലനിരപ്പ് ഉയർന്നതാണ് മേഖലയിലെ വെള്ളക്കെട്ടിന് കാരണം.
വടക്കാഞ്ചേരിയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വ്യാസ കോളേജിന് സമീപത്താണ് മരം വീണത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Summary: Heavy rainfall has caused widespread damage across various parts of Thrissur district in Kerala. Several houses were damaged, and power supply was disrupted in multiple areas. Authorities are assessing the situation and have initiated relief measures.