തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, മേയ് 18 മുതൽ 21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്,
തെക്കൻ അറബിക്കടൽ, മാലദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലും ആൻഡമാൻ ദ്വീപുകൾ, ആൻഡമാൻ കടൽ എന്നിവയുടെ ശേഷിക്കുന്ന ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ ന്യുനമർദ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിനു മുകളിലായി മേയ് 21-ഓടെ ഉയർന്ന തോതിൽ ചക്രവാത ചുഴി രൂപപ്പെട്ട് മേയ് 22-ഓടെ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴ മുന്നറിയിപ്പിന്റെ ഭാഗമായി മെയ് 20ന് നാലു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (എന്നത് കൊണ്ട് അർഥമാക്കുന്നത്.
യെല്ലോ അലർട്ട്
18/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
19/05/2025: എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
20/05/2025: തൃശൂർ, പാലക്കാട്, മലപ്പുറം
21/05/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്