രോഗികൾക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: അത്യാഹിതാവസ്ഥയിൽ എത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി സുപ്രധാന ഉത്തരവിട്ടു.
പണം മുൻകൂർ ലഭിച്ചില്ലെന്ന കാരണത്താലോ രേഖകൾ കൈവശമില്ലെന്ന പേരിലോ ചികിത്സയിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ആശുപത്രി സംഘടനകൾ നൽകിയ അപ്പീലുകൾ തള്ളിക്കൊണ്ടാണ് കോടതി ഈ നിർണായക തീരുമാനം അറിയിച്ചത്.
നിയമം ഭരണഘടനാനുസൃതവും രാജ്യാന്തര നിലവാരത്തിനൊത്തതുമാണെന്ന് കോടതി പറഞ്ഞു. സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.
ആശുപത്രികളിൽ ചികിത്സാ ഫീസ്, പാക്കേജുകളുടെ തുക, രോഗികളുടെ അവകാശങ്ങൾ തുടങ്ങിയ വിവരങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം.
എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങൾ രജിസ്ട്രേഷൻ അതോറിറ്റിക്ക് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ചികിത്സാ പിഴവുകൾ സംബന്ധിച്ച പരാതികൾ ഉപഭോക്തൃ കോടതിയിലും തട്ടിപ്പ്–വഞ്ചനപരാതികൾ പൊലീസ് സ്റ്റേഷനുകളിലും നൽകാം.
ഗുരുതരമായ കേസുകളിൽ രോഗികൾ ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലിസ് മേധാവിക്കോ നേരിട്ട് പരാതിപ്പെടാം. എല്ലാ ആശുപത്രികളും 30 ദിവസത്തിനകം നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് രേഖാമൂലം അറിയിക്കണം.
തുടർന്ന് 60 ദിവസത്തിനകം പരിശോധന നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടിയെടുക്കണമെന്ന് കോടതി വ്യക്തമാക്കി.
ബില്ലുകളും റിപ്പോർട്ടുകളും കൈമാറണം
- ലഭ്യമായ സേവനങ്ങളും ഫീസ് വിവരങ്ങളും ആശുപത്രിയും വെബ്സൈറ്റും വഴി വ്യക്തമാക്കണം; ബ്രോഷറുകളും ഇറക്കണം
- കിടക്ക, ഐ.സി.യു., ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളും ബന്ധപ്പെട്ട ഫോൺനമ്പറുകളും പ്രദർശിപ്പിക്കണം
- ഡിസ്ചാർജിനോടൊപ്പം ബിൽ, സ്‌കാനിങ്, പരിശോധനാ റിപ്പോര്ട്ടുകൾ എന്നിവ നിർബന്ധമായി കൈമാറണം
പരാതി പരിഹാരം നിർബന്ധം
എല്ലാ ആശുപത്രികളിലും പരാതി പരിഹാര സംവിധാനം ആവിഷ്‌കരിക്കണം
പരാതി നൽകേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോൺ നമ്പർ, ഇമെയിൽ, ഡി.എം.ഒ. ഹെൽപ്ലൈൻ എന്നിവ പ്രദർശിപ്പിക്കണം
പരാതിക്ക് രസീത് നൽകുകയും 7 ദിവസത്തിനകം പരിഹരിക്കുകയും വേണം
പ്രതിമാസ റിപ്പോർട്ട് ഡി.എം.ഒയ്ക്ക് സമർപ്പിക്കണം
തീർപ്പാകാത്ത പരാതികൾ ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് വിടണം
നിർദ്ദേശങ്ങൾ പാലിക്കാത്ത ആശുപത്രികളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം
English Summary
The Kerala High Court has ruled that no hospital—private or public—may deny emergency medical care due to lack of advance payment or absence of identity documents. The Division Bench upheld the 2018 Kerala Clinical Establishments Act and dismissed appeals filed by private hospital associations. Hospitals must provide transparent details of treatment fees, patient rights, and available facilities. Complaint-redressal systems are mandatory, and hospitals must submit compliance assurance within 30 days. Non-compliance can lead to suspension or cancellation of registration.
hc-emergency-treatment-ruling-kerala
Kerala High Court, Emergency Treatment, Hospitals, Healthcare, Kerala Law, Patient Rights









