‘ഇന്ത്യയെ തോൽപ്പിക്കുക അത്ര എളുപ്പമല്ല’; ബുംറ ‘എക്കാലത്തെയും മികച്ച ബൗളർ’ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്
ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെയും ജസ്പ്രീത് ബുംറയെയും പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയും ബുംറയുടെ കൃത്യമായ ബൗളിംഗും മത്സരഫലത്തിൽ നിർണായകമായിരുന്നുവെന്ന് ബ്രൂക്ക് പറഞ്ഞു.
മത്സരത്തിൽ കൃത്യമായ യോർക്കറുകൾ കൊണ്ട് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ നിയന്ത്രിച്ച ജസ്പ്രീത് ബുംറയെ ബ്രൂക്ക് പ്രത്യേകിച്ച് പ്രശംസിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ ബുംറയെ ‘എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാൾ’ എന്ന് തന്നെ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് ശക്തിയെക്കുറിച്ചും ബ്രൂക്ക് പരാമർശിച്ചു. ടോപ്പ് ഓർഡറിൽ നിന്ന് മിഡിൽ ഓർഡർ വരെ മികച്ച ബാറ്റർമാർ നിറഞ്ഞ ടീമാണിത്. അതിനാൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരുന്നതും ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായെന്ന് ബ്രൂക്ക് പറഞ്ഞു.
ഇന്ത്യൻ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ 15 റൺസിൽ നിൽക്കെ സഞ്ജു സാംസന്റെ ക്യാച്ച് ബ്രൂക്ക് കൈവിട്ടത് മത്സരത്തിൽ നിർണായകമായി മാറി. തുടർന്ന് സഞ്ജു നടത്തിയ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യയെ വലിയ സ്കോറിലേക്ക് നയിച്ചത്.
മത്സരത്തിന്റെ 18-ാം ഓവർ എറിഞ്ഞ ബുംറ കൃത്യമായ യോർക്കറുകളിലൂടെ വെറും ആറ് റൺസ് മാത്രമാണ് വഴങ്ങിയത്. ഇതോടെ അവസാന രണ്ട് ഓവറിൽ ഇംഗ്ലണ്ടിന് 39 റൺസ് വേണ്ടിവന്നത് വിജയസാധ്യത ഏറെ കുറച്ചു.
ഇന്ത്യയുടെ ഫീൽഡിംഗും മികച്ചതായിരുന്നുവെന്ന് ബ്രൂക്ക് വ്യക്തമാക്കി. പ്രത്യേകിച്ച് അക്ഷർ പട്ടേൽ എടുത്ത ക്യാച്ച് താൻ കണ്ട മികച്ച ക്യാച്ചുകളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY
England captain Harry Brook praised India and Jasprit Bumrah after their World Cup defeat. Brook said India are difficult to beat because they have quality batters throughout the lineup. He also called Bumrah one of the best bowlers at the moment, highlighting his crucial yorkers in the death overs.









