തൃശൂർ: ചത്ത കോഴികളെ കടയിൽസൂക്ഷിച്ച ഇറച്ചിക്കടയ്ക്ക് 25000 രൂപ പിഴ ഈടാക്കാൻ ഗുരുവായൂർ നഗരസഭ നോട്ടീസ് നൽകി.
നഗരസഭ ആരോഗ്യവിഭാഗം കടയിൽ നടത്തിയ പരിശോധനയിലാണ് പത്തിലേറെ ചത്ത കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തി.
കടയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരാണ് നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചത്.
ഗുരുവായൂർ തമ്പുരാൻപടിയിലെ ഹലാൽ മീറ്റ് സെന്‍ററിനെതിരെയാണ് നഗരസഭയുടെ നടപടി. ഹെൽത്ത് ഇൻസ്പെക്ടർ സി ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കോഴികളെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
ഇതേ തുടർന്നാണ് ഏഴ് ദിവസത്തിനകം പിഴയടക്കാൻ നോട്ടീസ് നൽകുകയായിരുന്നു. ചത്ത കോഴികളടക്കമുള്ള മാലിന്യങ്ങൾ എരുമപ്പെട്ടിയിലെ റെൻഡറിങ് പ്ലാന്‍റിലെത്തിച്ച് സംസ്കരിക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
എന്നാൽ ഇതിന് കൊണ്ടുവന്ന വാഹനത്തിന് നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ നാട്ടുകാർ വഴിയിൽ തടഞ്ഞു. മാലിന്യങ്ങൾ രാത്രിയിൽ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നതിനാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ വന്നതെന്ന് നാട്ടുകാർ പറഞ്ഞു.
ഇതേ തുടർന്ന് ഗുരുവായൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി വാഹന ഉടമയിൽ നിന്ന് പിഴ ഈടാക്കുകയായിരുന്നു.
അതേ സമയം ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ലൈസൻസ് പുതുക്കാത്തതിന് സ്ഥാപനത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഹർഷിദ് അറിയിച്ചു.
ലൈസൻസോ മാലിന്യ സംസ്കരണ സംവിധാനങ്ങളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.