ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആർ.പി.എഫിന് നൽകിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രആഭ്യന്തരമന്ത്രാലയം കേരളത്തിന് കൈമാറി.Z+ സുരക്ഷയ്ക്ക് സിആർപിഎഫിനെ കൂടി ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും. പോലീസ് ഉദ്യോഗസ്ഥർ, രാജ്ഭവൻ പ്രതിനിധികൾ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഗവർണർക്കെതിരായ തുടർ പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്.പക്ഷെ ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽനിന്നും സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നില്ല. സി.ആർ.പി.എഫ്. സുരക്ഷയെക്കുറിച്ച് കേന്ദ്രത്തിൽനിന്ന് രാജ്ഭവനാണ് അറിയിപ്പ് ലഭിച്ചത്. അതിനാൽ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു.
നിലമേലിൽ നടന്ന നാടകീയസംഭവങ്ങൾക്കുപിന്നാലെ വൈകീട്ടോടെ ഇരുപതോളം സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇതിൽ ഒരുവിഭാഗം വൈകീട്ട് നടന്ന പരിപാടികളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ രാജ്ഭവനിലായിരുന്നു.അതേസമയം കേന്ദ്ര നടപടിയെ പരിഹസിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. സിആർപിഎഫ് കേരളം നേരിട്ട് ഭരിക്കുമോയെന്നും, സിആർപിഎഫിന് കേസെടുക്കാൻ അധികാരമുണ്ടോയെന്നുമാണ് മുഖ്യമന്ത്രി അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.
Read Also : ജഡേജയ്ക്ക് പരിക്ക്; രണ്ടാം ടെസ്റ്റിൽ കളിച്ചേക്കില്ല