പട്ടിക വര്‍ഗക്കാര്‍ക്ക് ‘ഓണസമ്മാന’മായി 1000 രൂപ നൽകും
തിരുവനന്തപുരം: കേരളത്തിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനം. 60 വയസിനു മുകളില്‍ പ്രായമുള്ളവർക്ക് 1000 രൂപ വീതം വിതരണം ചെയ്യാനാണ് തീരുമാനം.
2025-ലെ ‘ഓണസമ്മാന’മായി തുക നൽകാൻ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. അര്‍ഹരായ 52,864 പട്ടിക വര്‍ഗക്കാര്‍ക്ക് ആണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഓണസമ്മാനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുള്ള തുകയായ 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് അനുവദിക്കുക.
അതേസമയം, സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനും തീരുമാനമായി.
വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചത്.
രണ്ടുകൂട്ടം പായസവും കൂട്ടിയുണ്ണാം; ഓണസദ്യ ഒരുക്കാൻ കുടുംബശ്രീയും
തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തിന് സദ്യ വിളമ്പാനൊരുങ്ങി കുടുംബശ്രീ. സംസ്ഥാനത്തെ 14 ജില്ലകളിലായി മുന്നൂറോളം സിഡിഎസുകളുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുക.
വാഴയില മുതല്‍ രണ്ടുകൂട്ടം പായസം വരെ ഇരുപതിലേറെ വിഭവങ്ങളുമായാണ് കുടുംബശ്രീ വനിതകള്‍ ഓണ സദ്യ ഒരുക്കുന്നത്. ഇഷ്ടമുള്ള വിഭവങ്ങളും പായസവും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്.
വിഭവങ്ങളുടെ എണ്ണമനുസരിച്ച് 150 മുതല്‍ 300 രൂപ വരെയാണ് ഒരു സാദയുടെ നിരക്ക്. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ചാണ് ഇവ ലഭ്യമാക്കുക.
ഓരോ ജില്ലയിലെയും ബന്ധപ്പെട്ട സിഡിഎസുകളില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി സദ്യ ഓര്‍ഡര്‍ ചെയ്യാം. കൂടാതെ ബുക്ക് ചെയ്യാനായി കോള്‍ സെന്ററുകളും, പ്രത്യേകം ഫോൺ നമ്പറുകളും ക്രമീകരിച്ചിട്ടുണ്ട്.
ഓണമുണ്ണാൻ കാണം വിൽക്കേണ്ടി വരില്ല, വെളിച്ചെണ്ണയ്ക്ക് അടക്കം വില കുറഞ്ഞു
തിരുവനന്തപുരം: അഞ്ഞൂറിലേക്ക് കുതിച്ചുയർന്ന വെളിച്ചെണ്ണവില മൊത്തവിപണിയിൽ കിലോഗ്രാമിന് 380 രൂപയിലേക്ക്. മിക്ക അരി ഇനങ്ങൾക്കും വില 50ന് താഴെ. പലവ്യഞ്ജന, പച്ചക്കറി വിലയും താഴുന്നു.
പൊതുവിപണിയിൽ അവശ്യ സാധനങ്ങൾക്ക് ആശ്വാസവില. ഇക്കുറി ഓണത്തിന് സാധാരണക്കാരുടെ പോക്കറ്റ് അധികം ചോരില്ല. കഴിഞ്ഞ ഓണക്കാലത്തേക്കാൾ മിക്ക സാധനങ്ങൾക്കും വിലക്കുറവുണ്ടിപ്പോൾ.
കർണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് കൂടുതലായി അരി എത്തിയത്, കൂടാതെ സർക്കാർ ഓണച്ചന്തകളിലൂടെ വിലക്കുറവിൽ സാധനങ്ങൾ നൽകാൻ തീരുമാനിച്ചതുമാണ് വിപണിയിലെ വില ഇടിവിന് പ്രധാന കാരണം. മൊത്തവിപണിയിൽ അരിവില കഴിഞ്ഞ രണ്ട് മാസമായി കുറഞ്ഞുതന്നെയാണ്.
കിലോയ്ക്ക് 350 രൂപ വരെ എത്തിയിരുന്ന മുളകിന്റെ വില ഇപ്പോൾ 120 രൂപയായി. സവാള 28 രൂപ, പയർ 160 രൂപയിൽ നിന്ന് 95 രൂപയായി കുറഞ്ഞു.
പച്ചക്കറികളുടെ വില പൊതുവെ താഴ്ന്നിട്ടുണ്ടെങ്കിലും തക്കാളി, വെണ്ടയ്ക്ക, പടവലം മുതലായവയ്ക്ക് ചെറിയ തോതിൽ വർധനവുണ്ട്. എന്നാൽ ഹോർട്ടികോർപ്പ് ഓണച്ചന്തകൾ തുടങ്ങുന്നതോടെ ഇവയും കുറയുമെന്ന് പ്രതീക്ഷ.
Summary: Kerala government announces Onam gift for senior citizens belonging to Scheduled Caste communities. Each person above 60 years of age will receive ₹1000 as part of the festival support.









