ഡൽഹി: കാലം മാറിയതിന് അനുസരിച്ച് തെരഞ്ഞെടുപ്പ് പരസ്യ രീതികളും മാറുകയാണ്. ഇത്തവണ ആകെ 3000-4000 കോടി രൂപ രാഷ്ട്രീയ പരസ്യങ്ങൾക്കായി ചിലവഴിക്കപ്പെടും എന്നാണ് കരുതുന്നത്. 2019ലെ പൊതു തെരഞ്ഞെടുപ്പിൽ ഇത് 2500 കോടിയോളം രൂപയായിരുന്നു. ആകെ പരസ്യ ചിലവിൻറെ 60 ശതമാനം എങ്കിലും ഡിജിറ്റൽ മീഡിയക്കായാണ് 2024ൽ ചിലവഴിക്കപ്പെടുക എന്നാണ് കണക്കുകൂട്ടൽ. 2019ൽ പ്രധാനമായും ടിവി, പത്രം, റേഡിയോ, ഒഒഎച്ച് പ്ലാറ്റ്ഫോമുകൾ വഴിയാണ് കൂടുതൽ പരസ്യം ചെയ്തിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ പരസ്യങ്ങളിൽ 60 ശതമാനം വരെ വളർച്ചയുണ്ടായേക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസിൻറെ റിപ്പോർട്ട്. 2019ൽ നിന്ന് ലഭിച്ചതിലും 20 മുതൽ 60 ശതമാനം വരെ വളർച്ചയാണ് ഇത്തവണ പരസ്യങ്ങളിൽ പ്രതീക്ഷിക്കുന്നത്.എന്നാൽ ഇത്തവണ കൂടുതൽ കൊയ്യുക ഓൺലൈൻ പരസ്യങ്ങൾ ആയിരിക്കും.
വിവിധ രാഷ്ട്രീയ പാർട്ടികൾ ഇതിനകം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ബിജെപി 1.3 കോടി രൂപയോളം രൂപ മെറ്റയിൽ മാത്രം പരസ്യം ചെയ്യാൻ മുടക്കി എന്നാണ് മെറ്റ ആഡ് ലൈബ്രറി വിവരങ്ങൾ വ്യക്തമാക്കുന്നത്. 2586 പരസ്യങ്ങൾ ബിജെപി മെറ്റയിൽ ചെയ്തു. ഇതേസമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20 പരസ്യങ്ങൾക്കായി അഞ്ച് കോടി രൂപയാണ് ചിലവഴിച്ചത്. രാഹുൽ ഗാന്ധി മാത്രം 100 പരസ്യങ്ങൾക്കായി 32 ലക്ഷം രൂപ മുടക്കി. തൃണമൂൽ കോൺഗ്രസ് 36 ലക്ഷത്തിലധികം രൂപയും ടിഡിപി അഞ്ച് ലക്ഷത്തോളം രൂപയും ഓൺലൈൻ പരസ്യങ്ങൾക്കായി ഇക്കാലയളവിൽ ചിലവാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പരസ്യങ്ങളിൽ 25 ശതമാനത്തോളം വിവിധ പാർട്ടികൾ ഇൻഫ്ലൂവൻസേഴ്സ് മാർക്കറ്റിംഗിനാണ് ചിലവഴിക്കാൻ സാധ്യത. 19നും 29നും ഇടയിൽ പ്രായമുള്ള യുവവോട്ടർമാരെ ലക്ഷ്യമിട്ടാണ് ഇൻഫ്ലൂവൻസേഴ്സ് വഴി തെരഞ്ഞെടുപ്പ് മാർക്കറ്റിംഗ് നടക്കുന്നത്. പല പ്രമുഖ നേതാക്കളുടെയും അഭിമുഖങ്ങൾ ഇൻഫ്ലൂവൻസേഴ്സ് വഴി വന്നുകഴിഞ്ഞു. ഫേസ്ബുക്കിന് പുറമെ ഇൻസ്റ്റഗ്രാമും യൂട്യൂബും ട്വിറ്ററും വാട്സ്ആപ്പും വലിയ തോതിൽ 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള പ്ലാറ്റ്ഫോമുകളായി ഉപയോഗിക്കപ്പെടും.