സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,240 രൂപയായി ഉയർന്നു.
ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ സ്വർണവില ഗ്രാമിന് 9155 രൂപയായി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവിലയിൽ 1240 രൂപയാണ് വര്‍ധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു സ്വർണ വില.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം നടക്കുന്നത്. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവിലയിൽ വൻ കുതിപ്പ് ഉണ്ടായത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. വർഷം തോറും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്നും ഇല്ല.
രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്; സ്വർണവും എണ്ണയും കുതിക്കുന്നു, ഇന്ത്യയും ആശങ്കയിൽ
ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ താരിഫ് നയമാണ് വ്യാപാര മേഖലയെ ചൂടു പിടിപ്പിക്കാൻ പ്രധാന കാരണം.
ഓഗസ്റ്റ് ഒന്നു മുതൽ മെക്സിക്കോയ്ക്കും യൂറോപ്യൻ യൂണിയനും മേൽ 30% ഇറക്കുമതി തീരുവ ഈടാക്കുമെന്നാണ് ട്രംപ് പുതിയ പ്രഖ്യാപനം നടത്തിയത്. നിലവിൽ യൂറോപ്യൻ യൂണിയനാണ് ഏറ്റവുമധികം ഉൽപന്നങ്ങൾ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
കൂടാതെ യുഎസിന്റെ മൊത്തം ഇറക്കുമതിയിൽ മൂന്നിലൊന്നും എത്തുന്നത് മെക്സിക്കോ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുമാണ്.
അതുകൊണ്ടുതന്നെ ട്രംപിന്റെ താരിഫ് നയം രാജ്യാന്തര വ്യാപാരമേഖലയെ തന്നെ കലുഷിതമാക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം ഓഗസ്റ്റ് ഒന്നു വരെ കാത്തിരിക്കുമെന്നും അതിനകം യുഎസുമായി വ്യാപാരക്കരാറിൽ എത്താനാണ് ശ്രമമെന്നും യൂറോപ്യൻ യൂണിയനു കീഴിലെ യൂറോപ്യൻ കമ്മിഷന്റെ പ്രസിഡന്റ് ഉർസുല ഫോൺ ഡെർ ലെയെൻ അറിയിച്ചു.
എന്നാൽ ട്രംപ് വഴങ്ങുന്നില്ലെങ്കിൽ തിരിച്ചടിക്കുമെന്നും ഉർസുല നിലപാട് കടുപ്പിച്ചു.
യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിൽ
ട്രംപ് വീണ്ടും താരിഫ് യുദ്ധങ്ങൾ കടുപ്പിച്ചതോടെ യുഎസ് ഓഹരികൾ കനത്ത നഷ്ടത്തിലായിരിക്കുകയാണ്.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് സൂചിക 0.4% ഇടിഞ്ഞു. കൂടാതെ നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് 0.5 ശതമാനവും ഡൗ ജോൺസ് 0.4 ശതമാനവും താഴ്ന്നിരിക്കുകയാണ്.
ഇവയ്‌ക്കെല്ലാം പുറമെ യുഎസിന്റെ ജൂൺ മാസത്തെ പണപ്പെരുപ്പക്കണക്കുകൾ ജൂലൈ 15 ന്ന് പുറത്തുവരുമെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയ്ക്ക് മങ്ങലേൽക്കും.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ ട്രംപും കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കും.
Summary: Gold prices in Kerala rise again. The price of gold increased by ₹120 per sovereign today, reaching ₹73,240. The price per gram also rose by ₹15.