ആലപ്പുഴയിൽ അലമാരയില്‍ സൂക്ഷിച്ചിരുന്ന യുവതിയുടെ സ്വര്‍ണ്ണാഭരണം മോഷണം പോയ സംഭവത്തില്‍ കള്ളനെ കപ്പലിൽ നിന്നുതന്നെ കിട്ടി. മണിക്കൂറുകള്‍ക്കുള്ളില്‍ കള്ളൻ പരാതിക്കാരിയുടെ ഭർത്താവ് തന്നെയെന്നറിഞ്ഞ പോലീസും ഞെട്ടി.
ആലപ്പുഴ നഗരസഭ വട്ടപ്പള്ളി ജെമീലപുരയിടത്തില്‍ ഷെഫീക്കിന്റെ ഭാര്യ ഷംനയുടെ ഏഴേ മുക്കാല്‍ പവന്‍ സ്വണ്ണാഭരണമാണ് നഷ്ടമായത്. മോഷണം നടത്തിയതിന് പിന്നില്‍ ഭര്‍ത്താവ് ഷെഫീക്കാണെന്ന് പോലീസ് കണ്ടെത്തി. സ്വർണം പണയം വച്ച സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ 4.5പവന്റെ മാലയും ലോക്കറ്റും കണ്ടെടുത്തു. രണ്ട് മോതിരം കണ്ടെടുക്കാനുണ്ട്.
കഴിഞ്ഞ ദിവസം ബന്ധുവിന്‍റെ വിവാഹത്തിന് പോകാനായി അലമാര തുറന്നപ്പോളാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം ഷംന അറിഞ്ഞത്. തുടര്‍ന്ന് സൗത്ത് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണത്തിൽ ഷംനയുമായി അകന്നു കഴിഞ്ഞ ഭത്താവ് ഷെഫീക്ക് അടുത്തിടെ വീട്ടിലെത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
ഷെഫീക്കിനെ പൊലീസ് പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്താവുന്നത്. വീട്ടിൽ നിന്ന് സ്വർണ്ണം കവർന്ന ഷെഫീഖ് നഗരത്തിലെ സക്കറിയ ബസാറിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ഇവ പണയം വെച്ചതായി പൊലീസ് കണ്ടെത്തുകയായിരുന്നു.