സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി
കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായതായി പരാതി. സംഭവത്തിൽ വടകര പൊലീസ് കേസെടുത്തു.
കോഴിക്കോട് വടകരയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചാണ് സംഭവം.
ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്ന സമീറ സ്‌കാനിംഗിനായി എത്തിയപ്പോഴാണ് മാല നഷ്ടമായത്.
സ്‌കാനിംഗ് റൂമിലെ ബെഡിൽ മാല അഴിച്ചുവെച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയയായത്.
സ്‌കാനിംഗ് പൂർത്തിയായി വാർഡിലെത്തിയ ശേഷം മാല എടുത്തില്ലെന്ന കാര്യം ഓർമ്മവന്നതിനെ തുടർന്ന് സമീറ വീണ്ടും സ്‌കാനിംഗ് റൂമിലെത്തി പരിശോധിച്ചെങ്കിലും, ആഭരണം അഴിച്ചുവെച്ച സ്ഥലത്ത് കണ്ടെത്താനായില്ല.
തുടർന്ന് സമീറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടകര പൊലീസ് ഭാരതീയ ന്യായസംഹിത (BNS) സെക്ഷൻ 305 പ്രകാരം കേസെടുത്തു. ആശുപത്രി ജീവനക്കാരിലും സ്‌കാനിംഗിനായി എത്തിയ മറ്റ് രോഗികളിലും നിന്ന് പൊലീസ് മൊഴിയെടുത്തു.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും സ്വർണമാല കണ്ടെത്താതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു സമീറ. പിന്നീട് പൊലീസ് എത്തി അനുനയിപ്പിച്ച ശേഷമാണ് ഇവരെ വീട്ടിലേക്ക് അയച്ചത്. വടകര എസ്‌ഐ പി.വി. പ്രശാന്താണ് കേസന്വേഷണം നടത്തുന്നത്.
English Summary
A patient has complained that her five-sovereign gold chain went missing after she removed it during a scanning procedure at a private hospital in Vadakara, Kozhikode. Police have registered a case and launched an investigation, questioning hospital staff and other patients.
gold-chain-missing-during-scan-baby-memorial-hospital-vadakara
Kozhikode, Vadakara, Hospital Theft, Gold Chain Missing, Police Case, Patient Complaint, Kerala News









