കട്ടപ്പന: കാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താൻ നടത്തിയ ലേലത്തിൽ ആടിനും കോഴിക്കുമെല്ലാം പൊന്നുംവില.
കഴിഞ്ഞ ദിവസം മേലേചിന്നാറിൽ നടത്തിയ ജനകീയ ലേലത്തിലാണ് ആടിനും കോഴിക്കുമെല്ലാം ആരും പ്രതീക്ഷിക്കാത്ത വില ലഭിച്ചത്.
മേലേചിന്നാർ വളയത്ത് ജിൻസ്‌മോന്റെ ചികിത്സക്ക് പണം കണ്ടെത്താനായാണ് ഇക്കഴിഞ്ഞ 23ന് കട്ടപ്പനയിൽ ജനകീയ ലേലം സംഘടിപ്പിച്ചത്. ലേലം വിളിച്ച ആടിന് ലഭിച്ചത് 3.11 ലക്ഷം രൂപയാണ്. ഒരുകോഴിക്ക് നാലായിരം രൂപയും.
23നു രാത്രി 9.30ന് ആരംഭിച്ച ലേലം പുലർച്ചെ നാലുമണി വരെ നീണ്ടു. മാതാപിതാക്കളും ഭാര്യയും മൂന്നു ആൺമക്കളുമടങ്ങുന്നതാണ് നാൽപ്പത്തിരണ്ടുകാരനായ ജിൻസ്‌മോന്റെ കുടുംബം.
പെയ്ന്റിങ് ജോലി ചെയ്ത് മുന്നോട്ടുപോയിരുന്ന ജിൻസ്‌മോന് ഒരുവർഷം മുൻപാണ് കാൻസർ പിടിപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു.
ആഴ്ചയിൽ ഒരുതവണ കീമോതെറാപ്പി ചെയ്താണ് മുന്നോട്ടുപോകുന്നത്. രോഗം ബാധിച്ചതോടെ പെയിന്റിങ് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചാണ് ഇപ്പോൾ കുടുംബം മുന്നോട്ടുപോകുന്നത്.
ഇപ്പോൾ വാഹനം ഓടിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. മജ്ജ മാറ്റിവയ്ക്കണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചെലവിനായി 20 ലക്ഷത്തോളം രൂപ കണ്ടെത്തണം.
നിർധന കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയായതിനാൽ ജിൻസ്‌മോൻ സഹായനിധി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമായാണ് ജനകീയ ലേലം നടത്തിയത്. ഇനി 15 ലക്ഷത്തിലധികം രൂപ കൂടി കണ്ടെത്തണം. അതിനായി നെടുങ്കണ്ടത്ത് ഗാനമേള സംഘടിപ്പിച്ചു.
31നു വൈകിട്ട് 5നു പെരിഞ്ചാംകുട്ടി സിറ്റിയിലും ഗാനമേള നടത്തുന്നുണ്ട്. ഇതിനൊപ്പം നാടിന്റെയൊന്നാകെയുള്ള പിന്തുണ കൂടി ലഭിച്ചെങ്കിൽ മാത്രമേ ആവശ്യമായ തുക കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ഫാ. സക്കറിയ കുമ്മണ്ണൂപ്പറമ്പിൽ ചെയർമാനും സജി പേഴത്തുവയലിൽ കൺവീനറും നെടുങ്കണ്ടം പഞ്ചായത്തംഗം രാജേഷ് ജോസഫ് കോഓർഡിനേറ്ററുമായാണ് ചികിത്സാ സഹായനിധി കമ്മിറ്റി പ്രവർത്തിക്കുന്നത്.
സഹായം പ്രതീക്ഷിച്ച് ഫെഡറൽ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ 1018 0100 3052 65 എന്ന നമ്പരിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്‌സി: എഫ്ഡിആർഎൽ0001018. ഗൂഗിൾ പേ നമ്പർ: 6238911275.