ബെംഗളൂരു: ഒരാളോട് ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാപ്രേരണയായി കണക്കാക്കാനാകില്ലെന്നു കർണാടക ഹൈക്കോടതി. ഉഡുപ്പിയിൽ പുരോഹിതൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഇത്തരം ഒരു പ്രസ്താവനയുടെ പേരിൽ ഒരാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.
തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ‘പോയി തൂങ്ങിച്ചാവൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു. പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോൾ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ എടുത്ത തീരുമാനത്തിനു കാരണം ഇതല്ലെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പരാതിക്കാരന്റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് പുരോഹിതൻ ജീവിതം അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.
വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ആത്മഹത്യ ചെയ്തത്. പരാതിക്കാരന്റെ ഭീഷണിയെത്തുടർന്നാണ് പുരോഹിതൻ ജീവൻ അവസാനിപ്പിച്ചത് എന്നായിരുന്നു എതിർഭാഗത്തിന്റെ വാദം. എന്നാൽ ഇതു തള്ളിയ കോടതി പുരോഹിതന്റെ ആത്മഹത്യയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാമെന്നും പരാതിക്കാരന്റെ വാക്കുകൾ അതിനു കാരണമായി എടുക്കാനാകില്ലെന്നും പറഞ്ഞു.
Read Also: ആ ശുഭ വാർത്തയ്ക്ക് കാതോർത്ത് കേരളം; റഹീമിന്റെ മോചനം വൈകാതെ