മനുഷ്യരുടെ പാലും അതിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിൽക്കുന്നത് രാജ്യത്ത് അനുവദനീയമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോരിറ്റി ഓഫ് ഇന്ത്യ (FSSAI). അമ്മയുടെ പാൽ വിൽക്കുന്നത് ഇന്ത്യയിൽ അനുവദനീയമല്ലെന്നും അത്തരം കച്ചവടങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരം ബിസിനസ് സംരംഭങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് ബന്ധപ്പെട്ട അധികാരികൾക്കും FSSAI നിർദ്ദേശം നൽകി.
ഈ നിർദ്ദേശം ലംഘിക്കപ്പെട്ടാൽ 2006ലെ FSSAI നിയമപ്രകാരമുള്ള കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും അതോരിറ്റി താക്കീത് നൽകിയിട്ടുണ്ട്. അമ്മിഞ്ഞപ്പാലിന്റെ വാണിജ്യവൽക്കരണം അരുതാത്തതാണ്. “അമ്മിഞ്ഞപ്പാലിന്റെ വാണിജ്യവൽക്കരണം സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. മനുഷ്യരുടെ പാൽ പ്രോസസ് ചെയ്യുന്നതും വിൽക്കുന്നതും നിയമം അനുവദിക്കുന്നില്ല,” FSSAI പുറത്തിറക്കിയ നിർദ്ദേശം വ്യക്തമാക്കി.
അതേസമയം മനുഷ്യരുടെ പാൽ സൗജന്യമായി മറ്റ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അനുവദനീയമാണ്. കോംപ്രഹൻസീവ് ലാക്ടേഷൻ മാനേജ്മെന്റ് സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുള്ള കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ പാൽ കൊടുക്കുന്നത് സ്വമേധയാ ആയിരിക്കണമെന്നും FSSAI വ്യക്തമാക്കി. അമ്മിഞ്ഞപ്പാൽ ഇല്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്കായി കേരളത്തിൽ പ്രത്യേക സംവിധാനമുണ്ട്. കോഴിക്കോട് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പാൽ ദാനം ചെയ്യാവുന്നതാണ്.
Read More: പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്
Read More: പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും