തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പെട്ട പോക്സോ കേസുകളുടെ എണ്ണം 72.
ഇവരെ സർവീസിൽനിന്ന് പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ നാല് പേരെ പിരിച്ചുവിട്ടു.
പ്രതികളിൽ അദ്ധ്യാപകർ, ലാബ് അസിസ്റ്റന്റുമാർ, ലൈബ്രേറിയൻമാർ, അറ്റൻഡർമാർ എന്നിവരുൾപ്പെടെയുണ്ടെന്നാണ് റിപ്പോർട്ട്.
എൽ.കെ.ജി വിദ്യാർത്ഥികളുൾപ്പെടെ ചൂഷണത്തിനിരയായിട്ടുണ്ട്. രക്ഷിതാക്കളും സ്‌കൂൾ അധികൃതരും നൽകിയ പരാതികൾക്ക് പുറമേ വിദ്യാർത്ഥികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മേലധികാരികൾ പൊലീസിൽ അറിയിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കേസുകളിൽ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. പരാതികളിൽ കഴമ്പുണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് കണ്ടെത്തിയ പന്ത്രണ്ടോളം പേർക്കെതിരെ നടപടികൾ തുടങ്ങി.