തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും.
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഇതോടെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാനും തീരുമാനമായി.
മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്.
എന്നാല്‍, സ്റ്റിക്കര്‍ മിക്ക ഓട്ടോറിക്ഷകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധസ്വരം ഉയര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ ഓട്ടോ പണിമുടക്കും പ്രഖ്യാപിച്ചത്.
ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു ഗതാഗത വകുപ്പിൻ്റെ നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.