കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റിൽ. മണിമല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
തൊഴിൽ തട്ടിപ്പ് നടത്താൻ നല്ല ബെസ്റ്റ് വേഷം ബിഷപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞ മിടുമിടുക്കനാണ് ഇയാൾ. സ്വന്തം സഭ തട്ടിക്കൂട്ടി ആറ് മീറ്ററിന്റെ ചുവപ്പ് കുപ്പായം ധരിച്ച് മാന്യമായി ‘പരിശുദ്ധമായ’ ഉഡായിപ്പുകൾ നടത്തിവരികയായിരുന്നു ഇയാൾ.
അമേരിക്കയിലെ വൈറ്റ് ഹൗസിലടക്കം ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് തിരുമേനിയുടെ ഉഡായിപ്പുകൾ. സംസ്ഥാനത്തെ പത്തോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ തട്ടിപ്പു കേസുകൾ നിലവിലുണ്ട്.
മണിമല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബിഷപ്പാണ് സന്തോഷ് പി ചാക്കോ. തട്ടിപ്പ്, വെട്ടിപ്പ്, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
നാല് ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് കുറിച്ചി സ്വദേശി അബിൻ ഗോപിയിൽ നിന്ന് രണ്ടര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു വെന്നാണ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്.
അമേരിക്കയിൽ പ്രായമായവരെ പരിപാലിക്കുന്ന കെയർ ഹോമിൽ ജോലി സംഘടിപ്പിച്ച് നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. വിസ ലഭിക്കുന്നതിന് മൊത്തം ചെലവ് 12 ലക്ഷം രൂപയാണെന്നും സന്തോഷ് പി ചാക്കോ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.
പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി നൽകിയത്. ഈ ബിഷപ്പിനെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ട്.
മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന സന്തോഷ് ചാക്കോ സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്ന് അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷത്തോളം രൂപ വാങ്ങി. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ ഇയാൾ പോലീസിൽ പരാതി നൽകുകയായിരുന്നു.