കൊച്ചി: സഭ മേലധികാരികളുടെ തീരുമാനങ്ങൾ ധിക്കരിച്ച് എറണാകുളം സെൻറ്. മേരീസ് ബെസലിക്കയിൽ അനധികൃതമായി താമസിച്ചുവരുന്ന ബെസലിക്ക മുൻ അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് മണവാളൻ ഉത്തരവ് കൈപ്പറ്റി 24 മണിക്കൂറിനുള്ളിൽ ബസിലിക്കയിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് സീറോ മലബാർ സഭ സ്പെഷ്യൽ ട്രൈബ്യൂണൽ ഉത്തരവായി.
എറണാകുളം – അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലും അദ്ദേഹത്തിൻറെ വികാരി മാർ ജോസഫ് പാംപ്ലാനിയും 10 ദിവസത്തിനകം വിധി കർശനമാക്കി നടപ്പിലാക്കാനും ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബസിലിക്ക വിട്ടു പോകുന്നതിനു മുൻപ് കണക്കുകൾ, ഡോക്കുമെന്റുകൾ, താക്കോൽ തുടങ്ങിയവ നിലവിലെ അഡ്മിനിസ്ട്രേറ്റർ ഫാ. തരിയൻ ഞാളിയേത്തിന് കൈമാറണം.
ഉത്തരവ് പാലിക്കാൻ തയ്യാറാകാത്ത പക്ഷം പോലീസ് സഹായത്തോടെ ഫാ. മണവാളനെ പുറത്താക്കാൻ നടപടികൾ സ്വീകരിച്ചു ഈ മാസം 22നുള്ളിൽ അതിരൂപത കച്ചേരി മുഖേന റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് സെൻറ്. തോമസ് മൗണ്ടിൽ എറണാകുളം – അങ്കമാലി അതിരൂപതയ്ക്കായി സ്ഥാപിച്ച സ്പെഷ്യൽ ട്രൈബ്യുണലിൻ്റെ ആദ്യ വിധി കൂടിയാണ് ഫാ. വർഗീസ് മണവാളനെതിരെ പ്രിസൈഡിംഗ് ജഡ്ജ് ഡോ. ജയിംസ് മാത്യു
പാംമ്പാറ സി എം ഐ, ജഡ്ജിമാരായ ഫാ. ജോയ് പാലിയേക്കര, ഡോ. ജോസ് മാറാട്ടിൽ എന്നിവർ
പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രാൻസ്ഫർ ഉത്തരവ് അനുസരിക്കാതിരിക്കുക, വിലക്ക് ലംഘിച്ച് കൂദാശകൾ പരികർമ്മം ചെയ്യുക, അനധികൃത പണപ്പിരിവും സാമ്പത്തിക തിരിമറികളും നടത്തുക, ഭരണപരമായ കാര്യങ്ങളിൽ കുറ്റകരമായ ഇടപെടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളിൽ ഫാ. വർഗീസ് മണവാളനെതിരെ ലഭിച്ച തെളിവുകളുടെയും ബെസലിക്ക അഡ്മിനിസ്ട്രേറ്റർ ഫാ. തര്യൻ ഞാളിയേത്ത്, ട്രസ്റ്റി അഡ്വ. ജോയ് ജോർജ്, അതിരൂപത ചാൻസിലർ ഫാ. ജോഷി പൊതുവ എന്നിവരുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്.
കുറ്റകൃത്യങ്ങളുടെ ഗൗരവം കണക്കിലെടുത്തും സഭയുടെ സത്വത്തെ സംരക്ഷിക്കുന്നതിനു മാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
ഈ ഉത്തരവിനെതിരെ ഫാ. വർഗീസ് മണവാളന് സഭ നിയമപ്രകാരം അപ്പീൽ സമർപ്പിക്കാൻ കഴിയില്ലെന്നതും ശ്രദ്ധേയമാണ്. ഗുരുതരമായ സഭാ നിയമങ്ങൾ ലംഘിച്ച അതിരൂപതയിലെ ഫാ. ജെഫ് വർഗീസ്, ഫാ. ജോഷി വേഴപറമ്പിൽ, ഫാ. ബെന്നി പാലാട്ടി, ഫാ. തോമസ് വാളൂരാൻ, ഫാ. ജെറിൻ പാലത്തിങ്കൽ എന്നീ വൈദീകർക്കെതിരെയും സ്പെഷ്യൽ ട്രൈബ്യൂണലിൽ സമാനമായ കേസുകൾ നടക്കുന്നുണ്ട്.