മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ തട്ടിക്കൊണ്ടുപോയി മദ്യം നൽകിയശേഷം പീഡിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി സ്വദേശി കിടന്നയത്ത് ഹൗസിൽ ബേസിൽ ബേബി, കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് എന്നിവരാണ് പിടിയിലായത്. മലപ്പുറം വണ്ടൂരിൽ ബന്ധുവീട്ടിൽ അവധിക്ക് താമസിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത 14 , 15 വയസ്സുള്ള രണ്ടു പെൺകുട്ടികളെയാണ് ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കടത്തിക്കൊണ്ടുപോയത്.
സമൂഹമാധ്യമത്തിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട യുവാക്കൾ പെൺകുട്ടികളുമായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. ഈ മാസം 16ന് പെൺകുട്ടികളെ ഇരുവരും ചേർന്ന് ബൈക്കിൽ എത്തി കടത്തിക്കൊണ്ടു പോവുകയായിരുന്നു. പെൺകുട്ടികളെ ബാംഗ്ലൂരിൽ എത്തിച്ച സംഘം വീട് വാടകയ്ക്ക് എടുത്ത് ഒരു ദിവസം അവിടെ താമസിച്ചു. ഇവിടെവെച്ച് മദ്യം നൽകിയശേഷം പെൺകുട്ടികളെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.
കുട്ടികളെ കാണാതായതോടെ അമ്മയുടെ സഹോദരി പോലീസിൽ പരാതി നൽകി. വണ്ടൂർ എസ് ഐ ടി പി മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചു. ഇതേത്തുടർന്ന് ഇവർ മടങ്ങി വരുന്നതിനിടെ ആനമറി ചെക്ക്പോസ്റ്റിൽ വച്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.