കോഴിക്കോട്: എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ നാലുപേരെ പിടികൂടി. കോഴിക്കോട് നഗരത്തിൽ ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് സംഘം പിടിയിലായത്.
കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 27 ഗ്രാം എംഡിഎംഎ പിടികൂടി.
കണ്ണൂരിൽ നിന്ന് ഒരു സംഘം മയക്കുമരുന്നുമായി കോഴിക്കോട്ടേക്ക് എത്തിയെന്നു ഡാൻസാഫ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് സംഭവം.
സ്കൂൾ, കോളജുകൾ, ടറഫുകൾ തുടങ്ങി കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ കൂടുതലായി ലഹരി വില്പന നടത്തുന്നത്.
നന്ദൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊലപാതകങ്ങളിൽ ഒന്നായ നന്ദൻകോട് കൂട്ടക്കൊലക്കേസിൽ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.
2017 ൽ മാതാപിതാക്കൾ ഉൾപ്പെടെ നാലുപേരെ അതിദാരുണമായി കൊലപ്പെടുത്തിയ കേദൽ കെയിൽ ജെൻസൻ രാജയാണ് ഏകപ്രതി. കേസിന്റെ വിചാരണ തിങ്കളാഴ്ചയോടെ പൂർത്തിയായിരുന്നു.
അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും ആണ് പ്രതി അതിദാരുണമായി കൊലപ്പെടുത്തിയത്. നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പദ്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരാണ് കൊല്ലപ്പെട്ടത്.