മൈസുരുവില്‍ രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കും മുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നു. അവര്‍ തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്‍റിലുമാണ് ഉണ്ടായിരുന്നത്. അമ്മയെയും ഭാര്യയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ചേതന്‍ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. ചേതന് വലിയതുകയുടെ കടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കി.
ചേതനും കുടുംബവും പത്തുവര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെന്‍റിലാണ് താമസിക്കുന്നത്. സാധാരണജീവിതമാണ് നയിച്ചിരുന്നതെന്നും എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. ചേതന്‍റെ ഫോണും ലാപ്‍ടോപ്പും അക്കൗണ്ട് വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.