തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ച താമരശ്ശേരി, കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പുമാർക്ക് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. രാജിവെക്കണം എന്നു പറയുന്നത് ഒരു രാഷ്ട്രീയ ആവശ്യമാണെന്നും ബിഷപ്പുയർത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പ്രതികരിച്ചു. ബിഷപ്പുമാർ എന്നൊക്കെയാണ് ഞാൻ ധരിച്ചു വെച്ചത്, ചിലസമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.
ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തെ വന്യജീവി ആക്രമണത്തിൽ പ്രതികരിച്ചാണ് ബിഷപ്പുമാർ പ്രസ്താവനകൾ ഇറക്കിയത്. വനംമന്ത്രി രാജിവെക്കണമെന്നും ഇവിടെ ഒരു സർക്കാർ ഉണ്ടോ എന്ന് അറിയുകയാണ് നമ്മുടെ ആവശ്യമെന്നും ബിഷപ്പുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ നടന്ന ഇൻഫാം സംസ്ഥാന അസംബ്ലിയിൽ സംസാരിക്കവെയാണ് ബിഷപ്പുമാരായ മാർ ജോസ് പുളിക്കൽ, മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ വിമർശനം.
വന്യജീവി ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംവകുപ്പും നോക്കുകുത്തികളായി നിൽകുകയാണെന്നായിരുന്നു ബിഷപ്പുമാരുടെ പ്രധാന ആരോപണം. കർഷകരായതുകൊണ്ട് കാർഷിക മേഖലയിലുള്ള ആളുകൾക്ക് ജീവിക്കാനുള്ള അവകാശമില്ലേയെന്ന് താമരശ്ശേരി ബിഷപ്പ് ചോദിക്കുന്നു. ഇവിടെ എവിടെയാണ് ഭരണം നടക്കുന്നത്? ഇത്തരത്തിൽ നടക്കുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിനും വനം വകുപ്പിനും യാതൊരു ഉത്തരവാദിത്തവുമില്ലേയെന്നും താമരശേരി അതിരൂപത ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സർക്കാരിനോട്ചോദിച്ചു.
വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന ഈ സാഹചര്യത്തിൽ സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാൻ വനംമന്ത്രി തയ്യാറാവണമെന്നും ധാർമികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഈ സംഭവങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയാറാകണമെന്നാണ് നമ്മളുടെയും ഇൻഫാമിന്റെയും ആവശ്യമെന്നും ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഇവിടെ ഒരു സർക്കാർ ഉണ്ടോയെന്ന് അറിയുകയാണ് നമ്മുടെ ആവശ്യം. വരും ദിവസങ്ങളിൽ ഇക്കാര്യം ഉയർത്തിപിടിച്ച് വൻ പ്രക്ഷോഭ പരിപാടികളുമായി നമ്മൾ മുന്നോട്ട് പോകുമെന്നും ബിഷപ്പ് ആഹ്വാനം ചെയ്‌തു. അതേസമയം വന്യജീവി ആക്രമണങ്ങളിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ സർക്കാരും വനംമന്ത്രിയും എവിടെ പോയെന്നാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ ചോദിച്ചു.