കൊച്ചി: പുലിപ്പല്ല് കൈവശം വെച്ച റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇന്ന് കോടനാട്ടെ ഓഫീസിൽ വേടനെ പാർപ്പിക്കും. ഇതിനു വേണ്ടി വേടനെ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് സ്റ്റേഷനിൽ നിന്നും കോടനാട്ടേക്ക് കൊണ്ടുപോയി.
വേടനെതിരെ വനംവകുപ്പ് ജാമ്യം ലഭിക്കുന്നതും അല്ലാത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നാളെ പെരുമ്പാവൂർ കോടതിയിൽ വേടനെ ഹാജരാക്കും.
വേടന്റെ കൈവശമുള്ളത് ഇന്ത്യൻ പുലിയുടെ പല്ല് ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലെ ആരാധകനാണ് വേടന് പുലിയുടെ പല്ല് നൽകിയത്. അഞ്ചു വയസ്സ് പ്രായമുള്ള പുലിയുടെ പല്ല് എന്നും വനംവകുപ്പ് പറഞ്ഞു.
അതേസമയം തന്നെ ആരും കുടുക്കിയതല്ലെന്നും കേസുകൾക്ക് പിന്നിൽ ഗൂഢാലോചനയില്ലെന്നും വേടൻ പ്രതികരിച്ചു. കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും സുഹൃത്തുക്കൾക്കും പോലീസ് ജാമ്യം അനുവദിച്ചു.