പാലക്കാട് ധോണിയിൽ നിന്നും വനം വകുപ്പ് പിടികൂടിയ പിടി സെവൻ എന്ന കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്. ആനയെ പിടിക്കുന്നതിന് മുമ്പ് തന്നെ കാഴ്ചക്കുറവ് ഉണ്ടായിരുന്നു. കണ്ണിനുള്ള ചികിത്സ തുടരുന്നുണ്ടെങ്കിലും കാഴ്ചശക്തി തിരികെ കിട്ടിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ശാന്തനായ കൊമ്പനെ വനത്തിലേക്ക് തന്നെ വിടാനാണ് വനംവകുപ്പിന്റെ ആഗ്രഹമെന്ന് ഡിഎഫ്ഓ ജോസഫ് തോമസ് പറഞ്ഞു.
2023 ജനുവരി 22നാണ് ധോണിയെ വിറപ്പിച്ച പിടി സെവൻ കൊമ്പനെ വനംവകുപ്പ് പിടികൂടി കൂട്ടിലടച്ചത്. ആദ്യം അക്രമകാരിയായിരുന്ന കൊമ്പനിപ്പോൾ ശാന്തനാണ്. ഹൈക്കോടതി നിയോഗിച്ച വിദഗ്ദ സമിതിയാണ് പിടി സെവന്റെ ഇടത് കണ്ണിന് കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്. അന്ന് തന്നെ കാഴ്ച വീണ്ടെടുക്കുന്നതിനായുളള ചികിത്സ ആരംഭിച്ചിരുന്നെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല.
മറ്റ് ശാരീരിക പ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത കൊമ്പൻ ഫോറസ്റ്റ് സ്‌റ്റേഷനിലെ പ്രശ്നക്കാരനല്ലാതെ തുടരുകയാണ്. നേരത്തെ കുങ്കിയാനയാക്കാൻ പദ്ധതിയിട്ടിരുന്ന കൊമ്പനെ ഇപ്പോൾ വനത്തിലേക്ക് തുറന്ന് വിടാനാണ് വനംവകുപ്പിന്റെ താത്പര്യം. വിദഗ്ദ സമിതി അഭിപ്രായം കൂടി പരിഗണിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.