കണ്ണൂർ: ഇപ്പോൾ ആ പഴയ കടകട ശബ്ദമില്ല. ചാഞ്ചാട്ടമില്ല. രാകിമിനുക്കിയ പാളത്തിലൂടെ ഇലക്ട്രിക് വാഹനങ്ങൾ പോലെ തീവണ്ടികൾ കുതിക്കുകയാണ്.
കേരളത്തിലാദ്യമായി റെയിൽപ്പാളം ഗ്രൈൻഡിങ് മെഷീൻ (ആർജിഎം) ഉപയോഗിച്ച് ഉരച്ച് മിനുക്കിയതിന് ശേഷമാണ് പുതിയ മാറ്റം.
തീവണ്ടി ഓട്ടത്തിൽ പാളത്തിന് തേയ്മാനം സംഭവിക്കുമ്പോൾ യഥാർഥ ഘടനയിൽനിന്ന് അൽപ്പം മാറും. ഇത് പൂർവസ്ഥിതിയിലാക്കാനാണ് റെയിൽ ഗ്രൈൻഡിങ് മെഷീൻ ഉപയോഗിക്കുന്നത്.
പാലക്കാട് ഡിവിഷനിൽ ആണ് രാകിമിനുക്കൽ പൂർത്തിയായത്. തിരുവനന്തപുരം ഡിവിഷനിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്.
165 മീറ്റർ നീളമുള്ള ഇലക്‌ട്രോണിക് സംവിധാനത്തോടുകൂടിയ മെഷീൻ വണ്ടിയാണ് രാകി മിനുക്കൽ നടത്തുന്നത്.
മെഷീൻ വണ്ടി പാളത്തിലൂടെ ഓടിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഗ്രൈൻഡ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചൂടിൽ തീവരും. അത് കെടുത്താൻ വെള്ളം തളിക്കുന്നതും മെഷീൻ തന്നെയാണ്.
330 കോടിയാണ് മെഷീൻ വണ്ടിയുടെ ചെലവ്. അമേരിക്കയിൽനിന്നാണ് ഇറക്കുമതി ചെയ്തത്. ഡൽഹിയിലെ ഒരു കമ്പനിയാണ് റെയിൽവേക്കുവേണ്ടി ഈ പ്രവൃത്തി ചെയ്യുന്നത്.
കഴിഞ്ഞവർഷം കേരളത്തിലെ ഒരു പാളത്തിലൂടെ ഓടിയ തീവണ്ടികളുടെ ഭാരം 19 ഗ്രോസ് മെട്രിക് ടൺ ആണ് (കോവിഡിന്റെ സമയത്ത് ഇത് 15 ഗ്രോസ് മെട്രിക് ടൺ ആയിരുന്നു) അടുത്ത വർഷം 25 ജിഎംടി ഭാരത്തിലെത്തുമ്പോൾ ഗ്രൈൻഡിങ് മെഷീൻ വീണ്ടും രാകിമിനുക്കൽ ജോലിയുമായി പാളത്തിലെത്തും.