താളം തെറ്റുന്ന അടുക്കള ബജറ്റ്
കോട്ടയം: വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. തുടർച്ചയായ മഴയും ഉൽപാദനത്തിൽ വന്ന ഇടിവുമാണ് ഈ വിലക്കയറ്റത്തിന് കാരണമായത്. ഏറ്റവും കുറഞ്ഞത് ₹15 മുതൽ ₹20 വരെ വില വർദ്ധനയാണ് എല്ലാ പച്ചക്കറികളിലും ഉണ്ടായിരിക്കുന്നത്. വിലക്കയറ്റം അടുക്കള ബജറ്റിനെ വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയോടെ ഒരു കിലോ വെളിച്ചെണ്ണയുടെ വില ₹520 ആയി ഉയർന്നതിന് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയർന്നു.
തക്കാളി, ഏതാണ്ട് 18 രൂപയിൽ നിന്നും 35 രൂപയിലേക്ക് ഉയരുകയാണ് – വെറും ഒരു ദിവസത്തിനുള്ളിൽ തന്നെ ₹15 വില വർധന
വെള്ളരി – ഒരു മാസം മുമ്പ് ₹20 ആയിരുന്ന വില, ഇപ്പോൾ ₹45
ചേന – ₹80
പാവക്ക – ₹75
വഴുതന – മുൻകാല വില ₹40ൽ നിന്ന് ₹50 ആയി
വെണ്ട – ₹60, മുൻപത്തെ വിലയിൽ നിന്ന് ₹10 കൂടിയ വില
മറ്റു കിഴങ്ങുവർഗ്ഗങ്ങളിൽ അത്ര വലിയ വ്യത്യാസമില്ല.
ഉരുളകിഴങ്ങ് – ₹35, കപ്പ – ₹30, മധുരക്കിഴങ്ങ് – ₹35
കേരളത്തിലേക്ക് പ്രധാനമായും തമിഴ്‌നാട് , കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. ഈ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും ദക്ഷിണ കർണാടകയിലെ പാടങ്ങളിൽ ഉണ്ടായ ഉൽപാദന ഇടിവുമാണ് വിപണിയിൽ വിലക്കയറ്റം സൃഷ്ടിച്ചത് എന്ന് മൊത്തവ്യാപാരികൾ വ്യക്തമാക്കി.
കേരളത്തിലെ നാടൻ പച്ചക്കറി വിപണിയിലും വില കൂടുകയാണ്.
വ്യപാരികൾ വിലയിരുത്തുന്നത് പോലെ, ഓണക്കാലത്ത് വില ഇരട്ടിയാകാനുള്ള സാധ്യതയുണ്ട്.
വെളിച്ചെണ്ണയിൽ അമിതലാഭം നേടാൻ തിരിമറികൾ
സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിക്കുന്നു. വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അമിതലാഭം നേടാൻ ചിലർ തിരിമറികൾക്ക് തയ്യാറാവുന്നുവെന്ന് സൂചന.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാനാകാത്ത കെർനൽ ഓയിൽ കുത്തിനിറച്ചു വെളിച്ചെണ്ണയായി വിറ്റഴിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംശയം.
എണ്ണപ്പനയുടെ കുരുവിൽ നിന്നാണ് കെർനൽ ഓയിൽ നിർമ്മിക്കുന്നത്, ഇതിന്റെ ശരാശരി വില ലിറ്ററിന് 150 രൂപയാണ്. ഗുണനിലവാരമില്ലാത്ത എണ്ണ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ കർശന പരിശോധനകൾ ആവശ്യമാണ്.
ഇപ്പോൾ വിപണിയിലെ വെളിച്ചെണ്ണയുടെ വില ലിറ്ററിന് 500 രൂപ കടന്നിരിക്കുകയാണ്. കേരഫെഡ് ഉത്പാദിപ്പിക്കുന്ന കേര വെളിച്ചെണ്ണയുടെ വില ഇപ്പോൾ ലിറ്ററിന് 529 രൂപയായി ഉയർന്നിരിക്കുകയാണ്.
ഇന്നലെ മുതലാണ് പുതുക്കിയ വില പ്രാബല്യത്തിൽ വന്നത്. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ നാലാമത്തെ വില വർധനവാണ് ഇത്.
മറ്റ് പ്രമുഖ ബ്രാൻഡുകളുടെ വിലയും 550 രൂപ കടന്നിട്ടുണ്ട്. നാടൻ വെളിച്ചെണ്ണയുടെ വിലയിലും വർധനവുണ്ടായി. വില വർധനയ്ക്ക് പ്രധാനമായും കൊപ്രയുടെ വില ഉയർന്നതാണ് കാരണമെന്ന് കേരഫെഡ് എം.ഡി സാജു സുരേന്ദ്രൻ വ്യക്തമാക്കുന്നു.
കേരളം, തമിഴ്നാട്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ തേങ്ങ ഉത്പാദനത്തിൽ ഉണ്ടായ കുറവും, കേരളത്തിലെ നാളികേര ഇറക്കുമതിയിൽ സംഭവിച്ച ഇടിവുമാണ് വില ഉയരാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം തുടക്കത്തിൽ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില, എന്നാൽ ഇപ്പോൾ അത് 100 രൂപയിലേക്ക് കടക്കുകയാണ്. വെളിച്ചെണ്ണ വില ഉയർന്നതോടെ കുടുംബബഡ്ജറ്റിലും ഹോട്ടൽ വ്യവസായത്തിലും വലിയ ആഘാതം സംഭവിച്ചിട്ടുണ്ട്.
ചില ഹോട്ടലുകൾ പാചകത്തിനായി പാമോയിലിലേക്കാണ് മാറുന്നത്. വില വർധിച്ചതിനൊപ്പം തന്നെ വ്യാജ വെളിച്ചെണ്ണ മാർക്കറ്റിൽ എത്തുന്നുവെന്ന ആശങ്കയും ഉയരുകയാണ്.
English Summary :
Following a steep rise in coconut oil prices, vegetable prices have also surged. Continuous rainfall and a decline in crop production are the main reasons behind the price hike