തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറിച്ചത് പടക്കമെന്ന് പ്രാഥമിക നിഗമനം. പടക്കത്തിൽ ഉപയോഗിക്കുന്ന തരം തിരി പോലീസ് കണ്ടെത്തിയിരുന്നു.
ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കം എറിഞ്ഞതെന്ന് പരിശോധിക്കുകയാണെന്ന് സ്ഥലത്തെത്തിയ തൃശൂർ കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചെന്നും കമ്മീഷണർ പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടകവസ്തു എറിയുകയായിരുന്നു. വീടിന് മുന്നിലെ റോഡിൽ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പടക്കം പൊട്ടിക്കേണ്ട യാതൊരു സാഹചര്യവും പ്രദേശത്ത് ഇന്നലെ ഉണ്ടായിരുന്നില്ല എന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് സംരക്ഷണം നൽകാൻ പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്.