കോഴിക്കോട്: കേരളതീരത്ത് ചരക്ക് കപ്പലിനു തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുർഘടമാകുന്നു. കപ്പലിൽ നിന്ന് 25 ഓളം കണ്ടയ്നറുകൾ ആണ് കടലിൽ വീണത്.
ഇവ കടലിൽ നിന്ന് തന്നെ ഉയർത്തി എടുത്ത് കൊണ്ടു വരാൻ ശ്രമം തുടരുകയാണെന്ന് അഴീക്കൽ പോർട്ട് പിആർഒ ക്യാപ്റ്റൻ അരുൺകുമാർ അറിയിച്ചു.
എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ കണ്ടയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള പറഞ്ഞു.
അതേസമയം, കപ്പലിൽ തീ ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കപ്പൽ മുങ്ങിപോകാതിരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന അപകടരമായ രാസവസ്തുക്കൾ ഇപ്പോഴും ആശങ്ക ഉയർത്തുകയാണ്.
കപ്പലിന്റെ മധ്യഭാഗത്താണ് ആദ്യം തീപടർന്നത്. ഇത് കപ്പലിന്റെ മുഴുവൻ ഭാഗത്തേക്കും പടരുകയാണ്. കപ്പലിലെ 18 പേർ രക്ഷപെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അപകടത്തെ തുടർന്ന് ഈ മേഖലയിലൂടെ കടന്നു പോകേണ്ട കപ്പലുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. അപകടമേഖലയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു ജാഗ്രതയോടെ കടന്നു പോകാനുള്ള നിർദേശമാണു നൽകിയിട്ടുള്ളത്.
നിലവിൽ കപ്പൽ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും.