തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിന് തീപിടിച്ച് നോട്ടുകൾ കത്തിനശിച്ചു.
ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പർ പ്രധാന ഭണ്ഡാരത്തിന് മുകളിൽ വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണതോടെയാണ് നോട്ടുകൾ കത്തിനശിച്ചത്.
ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.
ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും 130 കുട്ടകങ്ങളിലാക്കി സുരക്ഷിത മുറിയിലേക്ക് മാറ്റി.
നനഞ്ഞ നോട്ടുകൾ ഉണക്കുന്നതിനുള്ള സംവിധാനം ഉപയോഗിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഷ്ടം കണക്കാക്കും.
ക്ഷേത്ര ശ്രീകോവിലിനു സമീപത്തുള്ള ഈ ഒരൊറ്റ ഭണ്ഡാരത്തിൽ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.
ക്ഷേത്ര ശ്രീകോവിലിനു ചുറ്റുമുള്ള ചുമർചിത്രങ്ങൾ നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോൾ ഭണ്ഡാരത്തിന്റെ മുകളിൽ മഴ നനയാതെ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു.
മഴക്കാലത്തിനു മുൻപായി ഈ ഭാഗം വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് നോട്ടുകൾക്ക് തീപിടിച്ചത്.
സംഭവം അറിഞ്ഞ് എത്തിയ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഫിനാൻസ് കെ.ഗീത, ഹൈക്കോടതി നിരീക്ഷകൻ മുകുന്ദരാജ എന്നിവരുടെ സാന്നിധ്യത്തിൽ നോട്ടുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.