‘പിറന്നപടി’ ചരിത്രത്തിലേക്ക് ഓടിക്കയറിയ രാജ്യത്തെ ആദ്യ കൂട്ടനഗ്നയോട്ടത്തിന് 51വയസ്സ്. 1974-ൽ ലോക വിഡ്ഢിദിനത്തിലെ സായാഹ്നത്തിലാണ് തിരക്കേറിയ എറണാകുളം ബ്രോഡ്‌വേയിലൂടെ എറണാകുളം ലോ കോളേജിലെ നാല് വിദ്യാർഥികൾ തുണിയില്ലാതെ ഓടിയത്.
ഞെട്ടിക്കുന്ന വാർത്ത സൃഷ്ടിക്കൽ മാത്രമായിരുന്നു ആ സാഹസത്തിന് പിന്നിലെങ്കിലും പൊതുസ്ഥലത്തെ ആദ്യ കുട്ടനഗ്നയോട്ടമായി അത് ചരിത്രത്തിലിടംനേടുകയായിരുന്നു.

വിദേശ ക്യാമ്പസുകളിലെ സമാനസംഭവങ്ങൾ ഇവർക്ക് പ്രചോദനമായിട്ടുണ്ടാകണം. രാത്രി സുഭാഷ് ബോസ്സ് പാർക്കിലൂടെ ഓടാനായിരുന്നു ആദ്യം പദ്ധതി ഇട്ടത്. അതിൽ സാഹസം പോരെന്നതിനാൽ ഓട്ടം പകലാക്കിമാറ്റുകയായിരുന്നു. അതും നഗരത്തിലെ തിരക്കേറിയ ബ്രോഡ്‌വേയിലൂടെ വേണമെന്ന് കോളേജ് ഹോസ്‌റ്റലിലെ കൂടിയാലോചനയിൽ തീരുമാനമായി.
ഏപ്രിൽ ആറിന് ബ്രോഡ്‌വേയിലെ ആൾകൂട്ടത്തിനിടയിൽ നാല് യുവാക്കൾ പൂർണനഗ്നരായി പിറന്നു. ജനം കണ്ണുമിഴിച്ചുനിൽക്കെ നാലാളും ഓടി ദൂരെ കാത്തുകിടന്ന കാറിൽ കയറി പോകുകയായിരുന്നു.
സംഭവം മുൻകൂട്ടി അറിഞ്ഞ കൃഷ്ണൻനായർ സ്റ്റുഡിയോയിലെ ജനാർദനൻ എന്ന ഫോട്ടോഗ്രാഫറുടെ കാമറ ചരിത്രത്തിലേക്ക് മിന്നൽ പായിച്ചെങ്കിലും ദൃശ്യം കിട്ടിയില്ല.
കാറിൽക്കയറിപ്പോയ യുവാക്കൾ അൽപ്പസമയത്തിനുശേഷം ബോട്ട്ജെട്ടിക്കടുത്ത് ഓർത്തഡോക്സ് പള്ളിക്കുസമീപത്തെ വഴിയിലൂടെ വീണ്ടും നഗ്നരായി ഇറങ്ങിയോടുകയായിരുന്നു.
ഓട്ടക്കാരുടെ പിന്നിലായിപ്പോയെങ്കിലും ജനാർദനൻ ഫോട്ടോ എടുത്തു. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായും ചിത്രമായും എഡിറ്റോറിയലായും നഗ്നയോട്ടം ഇടംപിടിച്ചു. ‘when cochin gets too hot എന്നായിരുന്നു ഇലസ്ട്രേറ്റഡ് ഇന്ത്യ വീക്കിലിയിൽ ചിത്രത്തിന്റെ അടിക്കുറിപ്പ് വന്നത്.
നഗ്നരായി ഓടിയ നാലുപേരുടെയും വിവരങ്ങൾ ഇന്നും പൊതുജനത്തിന് അജ്ഞാതമാണ്. കോളേജിൽനിന്ന് ശിക്ഷാനടപടി ഉണ്ടാകാതിരുന്നതിനാൽ അവർ നാലുപേരും നിയമബിരുദമെടുത്തു. ഇതിൽ ഒരാൾമാത്രം അഭിഭാഷകവൃത്തി തുടർന്നു. ഒരാളൊഴികെ എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
നഗ്നയോട്ടത്തിന്റെ ഒന്നാംവാർഷികവും ലോ കോളേജ് വിദ്യാർഥികൾ ആഘോഷമാക്കി. നഗ്നയോട്ടം ആവർത്തിക്കുമെന്ന് മുൻകൂർ നോട്ടീസ് അച്ചടിച്ചിറക്കുകയും ചെയ്തു.
ജില്ലാ പൊലീസ് മേധാവി കെ ചന്ദ്രശേഖരനും കലക്ടർ ഉപ്പിലിയപ്പനും വൻ പൊലീസ് സന്നാഹമൊരുക്കി ബ്രോഡ്‌വേയിൽ കാത്തുനിന്നു. വഴിക്കിരുവശവും ജനങ്ങളും. ലോ കോളേജിൽനിന്ന് ആർപ്പുവിളിയും ആരവവുമുയർന്നു.
തൊട്ടുപിന്നാലെ ഏതാനും കൊച്ചുകുട്ടികളെ ഉടുതുണിയില്ലാതെ ആൾക്കൂട്ടത്തിലൂടെ ആട്ടിത്തെളിച്ച് വിദ്യാർഥിക്കൂട്ടം കടന്നുപോയി. അതിന് നേതൃത്വം നൽകിയ രണ്ടുപേരിൽ ഒരാൾ, പിന്നീട് എറണാകുളം ജില്ലാ കലക്ടറായ അന്തരിച്ച കെ ആർ വിശ്വംഭരനാണ്. മറ്റൊരാൾ സിനിമാതാരം മമ്മൂട്ടിയും