ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം ഒടുവിൽ കലാശിച്ചത് പിതാവ് സ്വന്തം മകളെ വെടിവെച്ചുകൊല്ലുന്ന ദാരുണമായ അന്ത്യത്തിൽ.
ബ്രിട്ടനിലെ വാറിംഗ്ടൺ സ്വദേശിനിയും ഫാഷൻ ബയറുമായ ലൂസി ഹാരിസൺ (23) ആണ് കൊല്ലപ്പെട്ടത്. ടെക്സസിൽ താമസിക്കുന്ന തന്റെ പിതാവായ ക്രിസ് ഹാരിസണെ സന്ദർശിക്കാൻ എത്തിയതായിരുന്നു ലൂസി.
കുടുംബാംഗങ്ങൾക്കിടയിലെ സാധാരണമായ ഒരു രാഷ്ട്രീയ സംവാദം എങ്ങനെ ഒരു കൊലപാതകത്തിലേക്ക് നയിച്ചു എന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ചെഷയർ കൊറോണർ കോടതിയിൽ നടന്ന അന്വേഷണത്തിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവദിവസം രാവിലെ തന്നെ ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെയും വ്യക്തിത്വത്തെയും ചൊല്ലി പിതാവും മകളും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നതായി ലൂസിയുടെ പങ്കാളി ലിറ്റ്‌ലർ കോടതിയിൽ മൊഴി നൽകി.
സ്ത്രീകളോടുള്ള ട്രംപിന്റെ സമീപനത്തെ ലൂസി ചോദ്യം ചെയ്തതാണ് തർക്കം രൂക്ഷമാക്കിയത്.
വാദപ്രതിവാദങ്ങൾക്കിടയിൽ, ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന ഒരു പെൺകുട്ടി താനായിരുന്നെങ്കിൽ പിതാവിന്റെ പ്രതികരണം എന്താകുമായിരുന്നു എന്ന് ലൂസി വികാരാധീനയായി ചോദിച്ചു.
എന്നാൽ, തനിക്ക് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്നും അതിനാൽ അത് തന്നെ അത്രമാത്രം ബാധിക്കില്ലെന്നുമുള്ള ക്രിസ് ഹാരിസന്റെ നിരുത്തരവാദപരമായ മറുപടി ലൂസിയെ മാനസികമായി തകർത്തു.
കരഞ്ഞുകൊണ്ട് മുറിയിലേക്ക് ഓടിപ്പോയ ലൂസി അന്നേദിവസം തന്നെ മടങ്ങാൻ തീരുമാനിച്ചിരുന്നു.
മടക്കയാത്രയ്ക്കായി ലൂസി തയ്യാറെടുക്കുന്നതിനിടെയാണ് ക്രിസ് ഹാരിസൺ തന്റെ കൈവശമുള്ള ഗ്ലോക്ക് 9mm തോക്ക് കാണിക്കാനായി മകളെ കിടപ്പുമുറിയിലേക്ക് വിളിച്ചത്.
തൊട്ടുപിന്നാലെ മുറിയിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. തോക്ക് കാണിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്നാണ് ക്രിസ് ഹാരിസൺ കോടതിയിൽ വാദിക്കുന്നത്.
താൻ മദ്യപാനത്തിന് ചികിത്സ തേടിയിരുന്ന വ്യക്തിയാണെന്നും അന്നേദിവസത്തെ തർക്കത്തിൽ അസ്വസ്ഥനായി വലിയ അളവിൽ വൈൻ കഴിച്ചിരുന്നുവെന്നും ഇയാൾ സമ്മതിച്ചു.
വെടിയൊച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ പങ്കാളി ലിറ്റ്‌ലർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലൂസിയെയും അലറിക്കരയുന്ന ക്രിസിനെയുമാണ്. മാരകമായി പരിക്കേറ്റ ലൂസി നിമിഷങ്ങൾക്കുള്ളിൽ തന്നെ മരണത്തിന് കീഴടങ്ങി.
സ്വന്തം പ്രവൃത്തിയുടെ ആഘാതം തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുമെന്നും മകളുടെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും ക്രിസ് ഹാരിസൺ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചു.
കോടതിയിൽ നേരിട്ട് ഹാജരാകാതിരുന്ന ഇയാൾ തന്റെ പ്രസ്താവനയിലൂടെ കുറ്റസമ്മതം നടത്തി.
അനാവശ്യമായ രാഷ്ട്രീയ തർക്കങ്ങളും ആയുധങ്ങളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യലും ഒരു കുടുംബത്തിന്റെ സന്തോഷം എങ്ങനെ തകർത്തുവെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.









