തൃശൂര്‍: തൃശൂര്‍ പൂരത്തിനിടയില്‍ റാപ്പര്‍ വേടന് പിന്തുണ പോസ്റ്ററുമായി ആരാധകര്‍. കുടമാറ്റത്തിന്റെ ഇടയിലാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ‘വേടന്‍ തുടരു’മെന്ന പോസ്റ്റര്‍ ഉയര്‍ത്തിയത്.
അതിനിടെ റാപ്പര്‍ വേടനെതിരെ പുല്ലിപ്പല്ല് കേസെടുത്ത കോടനാട് റെയിഞ്ച് ഓഫീസര്‍ അധീഷിനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പങ്കുവെച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം.
ഇതു സംബന്ധമായി വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. വേടന് ശ്രീലങ്കന്‍ ബന്ധം ഉണ്ട് എന്നതടക്കമുള്ള സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണമധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ രീതി അല്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
വകുപ്പുതല അന്വേഷണത്തിന് വിധേയമായാണ് സ്ഥലം മാറ്റമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പ്രഥമദൃഷ്ട്യാ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടതിനെ തുടർന്നാണ് നടപടി.
വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.