ഇതെന്ത് അപ്‌ഡേഷൻ…..? ആപ്പിളിന്‍റെ പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റിന് രൂക്ഷ വിമർശനവുമായി ആരാധകർ; കാരണം ഇതാണ്….
ആപ്പിളിന്‍റെ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റിന്‍റെ പേര് മുതൽ തന്നെ വലിയ പ്രതീക്ഷകൾ ഉണ്ടാക്കിയിരുന്നു.
ഗ്ലാസി ലുക്കും പുതുമയാർന്ന ഡിസൈനും കൊണ്ടാണ് അപ്ഡേറ്റ് ഏറെ ആകർഷകമായത്.
എന്നാല്‍, iPhone 17 പുറത്തിറങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ iOS 26 ഉപഭോക്താക്കളിൽ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്.
പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്ത ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ തന്നെ പ്രതികരണങ്ങൾ രേഖപ്പെടുത്തിത്തുടങ്ങി. “58 മിനുട്ട് മുമ്പ് ഫുൾ ചാർജ് ചെയ്തു, ഇപ്പോൾ 79% മാത്രമേ ശേഷിക്കുന്നുള്ളൂ” എന്ന് ഒരാൾ പരാതി എഴുതി.
“iOS 26 എന്റെ ഫോണിനെ തകർത്തുകളഞ്ഞു” എന്നാണ് മറ്റൊരാളുടെ കുറ്റപ്പെടുത്തല്‍. ചാർജിംഗ് രീതിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ബാറ്ററി ഡ്രെയിനേജ് ഉണ്ടായതായി പലരും തുറന്നുപറഞ്ഞു.
iPhone 17–ന്റെ ഡിസൈൻ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ഇത്തരം പരാതികൾ ഉയർന്നിരിക്കുന്നത്.
പല ആപ്പിള്‍ ആരാധകരും പുതിയ മോഡലിന്റെ രൂപകൽപ്പനയെ കുറിച്ച് നിരാശ പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ, സോഫ്റ്റ്‌വെയർ അപ്ഡേറ്റിലെ പ്രശ്നങ്ങൾ കൂടി ചേർന്നതോടെ ഉപയോക്താക്കളിൽ അതൃപ്തി കൂടുതൽ ശക്തമായി.
സാധാരണയായി, വലിയ അപ്ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ബാക്ഗ്രൗണ്ട് പ്രോസസുകൾ പൂർത്തിയായാൽ ബാറ്ററി പ്രശ്നങ്ങൾ പരിഹരിക്കപ്പെടാറുണ്ട്.
എന്നാൽ, ഇത്തവണ പലരും “ഫോണുകൾ ചൂടാകുന്നു, ചാർജ് വേഗത്തിൽ തീരുന്നു” എന്ന പരാതികളുമായി രംഗത്തെത്തിയിരിക്കുന്നു.
പ്രൈമറി ഫോണിനെക്കാൾ കുറച്ച് സമയം മാത്രം ഉപയോഗിച്ച സെക്കൻഡറി ഫോണും ചൂടാകുന്നുവെന്ന് ചിലർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആശങ്കകൾക്കിടെ, ആപ്പിള്‍ തന്നെ ഔദ്യോഗിക പ്രസ്താവന നൽകി. കമ്പനിയുടെ വാക്കുകളിൽ, “ഇത് സാധാരണമാണ്, കാരണം നിങ്ങളുടെ ഡാറ്റയും ഫയലുകളും ഉൾപ്പെടെയുള്ള ബാക്ഗ്രൗണ്ട് പ്രോസസുകൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണ്.
പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും, നിലവിലുള്ള ആപ്പുകൾ അപ്ഡേറ്റ് ചെയ്യാനും പ്രക്രിയ നടക്കും. പ്രത്യേകിച്ച് വലിയൊരു അപ്ഡേറ്റ് കഴിഞ്ഞാൽ, ബാറ്ററി ലൈഫിലും ഹീറ്റിംഗിലും താൽക്കാലിക മാറ്റങ്ങൾ സംഭവിക്കാം. ആശങ്കപ്പെടേണ്ട കാര്യമില്ല.”
അതായത്, iOS 26-ലെ ബാറ്ററി ഡ്രെയിനേജ്, ഹീറ്റിംഗ് പ്രശ്നങ്ങൾ സ്ഥിരമായ ഒന്നല്ലെന്ന് ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ പ്രശ്നം സ്വാഭാവികമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനി.