തിരുവനന്തപുരം: നാടൻ ബോംബ് നിർമാണത്തിനിടെ സ്ഫോടനം. മണ്ണന്തലയിലാണ് സംഭവം. അപകടത്തിൽ പതിനേഴുകാരന്റെ രണ്ട് കൈപ്പത്തിയും അറ്റു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരനെതിരെ നേരത്തേയും നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് കേസുണ്ട്.
പതിനേഴുകാരനായ നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ രണ്ടു കൈപ്പത്തികളും അറ്റു. ഒപ്പമുണ്ടായിരുന്ന അഖിലേഷിനും ഗുരുതരമായി പരുക്കേറ്റു. നിസ്സാര പരുക്കേറ്റ കിരൺ, ശരത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലു പേരും ഗുണ്ടാസംഘത്തിലുൾപ്പെട്ടവരാണെന്നു പൊലീസ് പറഞ്ഞു. ബോംബ് നിർമിച്ചത് പൊലീസിനെ എറിയാനാണോ എന്നു സംശയമുണ്ട്. നാലു പേർക്കുമെതിരെ വഞ്ചിയൂരിൽ ബൈക്ക് മോഷണക്കേസുണ്ട്. ഇവരെ അന്വേഷിച്ച് പൊലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിൽ പോയിരുന്നു.