യുകെയിലെ ജനങ്ങളുടെ ശാരീരിക മാനസികാരോഗ്യത്തെ കുറിച്ച് വളരെ ഗൗരവമേറിയ ഒരു കണ്ടെത്തൽ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. യുകെയിൽ 50 വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് സമീപവർഷത്തിൽ വളരെ മോശമായതാണ് പുറത്തുവരുന്ന പഠനം.
ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ (LSHTM) അക്കാദമിക് വിദഗ്ധർ 22 രാജ്യങ്ങളിലെ ആരോഗ്യ-മരണ രീതികളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ അടിസ്ഥാനമാക്കി ഹെൽത്ത് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത് .
ഇതുവരെ 50 വയസ്സ് തികയാത്തവർ മരിക്കാനുള്ള സാധ്യത ഒരു ദശാബ്ദത്തിലേറെ യുകെയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് LSHTM-ലെ ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ഡേവിഡ് ലിയോൺ പറഞ്ഞു.
യുകെ സമ്പന്ന ലോകത്തിലെ രോഗി എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. മയക്കുമരുന്ന്, അക്രമം എന്നിവയിൽ നിന്നുള്ള മരണനിരക്കുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് ഈ വിശേഷണം. മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണത്തിലെ വർദ്ധനവാണ് ഞെട്ടിപ്പിക്കുന്നത്
. പഠന വിധേയമാക്കിയ മറ്റ് 21 രാജ്യങ്ങളുടെ ശരാശരിയേക്കാൾ ഇത്തരം മരണങ്ങൾ യുകെയിൽ മൂന്നിരട്ടി കൂടുതലാണ്. പുറത്തു വന്നിരിക്കുന്ന റിപ്പോർട്ട് നമ്മൾക്ക് അവഗണിക്കാൻ കഴിയാത്ത വിവരങ്ങൾ അടങ്ങിയതാണെന്ന് ഹെൽത്ത് ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ ജെന്നിഫർ ഡിക്സൺ പറഞ്ഞു.
കാൻസർ, ഹൃദ്രോഗം എന്നിവ മൂലമുള്ള മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും, പരിക്കുകൾ, അപകടങ്ങൾ, വിഷബാധ എന്നിവ മൂലമുള്ള മരണങ്ങളുടെ എണ്ണം വർദ്ധിച്ചു, നിയമവിരുദ്ധ മരുന്നുകളുടെ ഉപയോഗം മൂലമുള്ള മരണങ്ങൾ വളരെ വർധിച്ചു. ബ്രിട്ടൻ മറ്റ് സമ്പന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളിലും പിന്നിലാണെന്ന് റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.
ഇതിനു വിപരീതമായി, പഠനം നടത്തിയ മറ്റ് 21 രാജ്യങ്ങളിൽ 19 എണ്ണത്തിലും മരണനിരക്ക് കുറഞ്ഞു, യുഎസും കാനഡയും മാത്രമാണ് യുകെയുടെ അതേ വളർച്ച കാണിക്കുന്നത്. 22 രാജ്യങ്ങളിൽ സ്ത്രീ മരണനിരക്കിൽ ബ്രിട്ടൺ ഇപ്പോൾ നാലാമത്തെയും പുരുഷ മരണനിരക്കിൽ ആറാമത്തെയും സ്ഥാനത്താണ്.