ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാനെത്തുന്നവർ മേയ് ഒന്നു മുതൽ പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ടെസ്റ്റ് പാസകേണ്ടിവരും. ഗിയറുള്ള ഇരുചക്ര വാഹനങ്ങളുടെ ലൈസൻസിനായി കാൽപാദം ഉപയോഗിച്ച് ഗിയർ പ്രവർത്തിപ്പിക്കുന്ന 95 സി.സി.യ്ക്ക് മുകളിൽ ശക്തിയുള്ള വാഹനം ഉപയോഗിക്കണം. ലൂണ, എം.80 പോലെ അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന വാഹനങ്ങൾ ഇതോടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിന്നും പുറത്താകും. ഓട്ടോമാറ്റിക് ഗിയർ,ഇലക്ട്രിക് വാഹനങ്ങൾ ടെസ്റ്റ് നടത്താൻ അനുവദിക്കില്ല.
ദിവസം 30 പേർക്ക് മാത്രമെ ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയൂ . ഇതിൽ 10 പേർ മുൻപ് ടെസ്റ്റിൽ പരാജയപ്പെട്ടവരാകണം. ഇതോടെ ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെടുന്നവരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഡ്രൈവിംഗ് പരിശീലകർ പ്രത്യേക കോഴ്‌സ് പാസായവരാകണം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഡാഷ്‌ബോർഡ് ക്യാമറ വേണം. പരിശീലന വാഹനത്തിന് 15 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല.
നാലുചക്ര വാഹനങ്ങൾക്കായി ” H ” ടെസ്റ്റ് ഒഴിവാക്കി കൃത്യമായി രേഖപ്പെടുത്തിയ ലൈനുകളിലൂടെ റിവേഴ്‌സ് ഉൾപ്പെടെ ടെസ്റ്റുകളുണ്ട്. കയറ്റത്ത് നിർത്തി വാഹനം പിന്നോട്ട് ഉരുളാതെ ഓടിക്കുന്നത് ഉൾപ്പെടെ ടെസ്റ്റുകളിലുണ്ട്.മികച്ച പരിശീലനം ലഭിച്ചവർക്ക് മാത്രം ലൈസൻസ് എന്ന ലക്ഷ്യത്തോടെയാണ് വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ വിദേശ രാജ്യങ്ങൾക്ക് സമാനമായ രീതിയിൽ പുതിയ ടെസ്റ്റ് രീതി അവതരിപ്പിച്ചത്.