കൊല്‍ക്കത്ത: പ്രണയം അവസാനിപ്പിച്ചതിന് മുന്‍ പെണ്‍സുഹൃത്തിനു യുവാവ് കൊടുത്തത് മുട്ടൻ പണി. ഒന്നും രണ്ടുമല്ല മുന്നൂറ് കാഷ് ഓണ്‍ ഡെലിവറി ഓർഡറുകളാണ് യുവതിയുടെ വിലാസത്തിലേക്ക് യുവാവ് അയച്ചത്. പശ്ചിമ ബംഗാളിലാണ് ഇത്തരമൊരു പ്രതികാര കഥ നടന്നത്.
സംഭവത്തിൽ ബാങ്ക് ജീവനക്കാരിയായ 24-കാരിയുടെ പരാതിയില്‍ മുന്‍ സുഹൃത്തായ സുമന്‍ സിക്ദാറിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലുമാസത്തിനിടെയാണ് ഈ സംഭവങ്ങൾ നടന്നത്. ഇതേത്തുടര്‍ന്ന് യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
യുവതിയുടെ സഹപ്രവര്‍ത്തകരാകാം ഇത്തരത്തില്‍ ഓര്‍ഡറുകള്‍ ചെയ്തത് എന്നായിരുന്നു പോലീസ് ആദ്യം കരുതിയത്. എന്നാല്‍, പിന്നീടാണ് മുന്‍ ആണ്‍സുഹൃത്താണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.
യുവതിയും സുമനും പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ ഈ അടുത്ത് പിരിഞ്ഞു. ഇതിനു പിന്നാലെ, കഴിഞ്ഞവര്‍ഷം നവംബര്‍ മുതലാണ് പാഴ്‌സലുകള്‍ വരാന്‍ തുടങ്ങിയതെന്ന് യുവതി പറഞ്ഞു. മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, ചെറിയ സമ്മാനങ്ങള്‍ തുടങ്ങിയവയായിരുന്നു വന്നിരുന്നത്. എല്ലാം കാഷ് ഓണ്‍ ഡെലിവറി ഓര്‍ഡറുകളായിരുന്നു.
തുടര്‍ച്ചയായി ഉത്പന്നങ്ങള്‍ തിരിച്ചുകൊടുത്തതിനെ തുടര്‍ന്ന് ഡെലിവറി ഏജന്റുമാര്‍ യുവതിക്ക് നെഗറ്റീവ് റേറ്റിങ് നൽകുകയും ചെയ്തു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളെ പരാതി അറിയിച്ചതോടെ അവ തന്നെ ബ്ലോക്ക് ചെയ്തുവെന്നും യുവതി ആരോപിച്ചു.